കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ടും ഹോട്ടൽ ജീവനക്കാരും കോടതിയിൽ. ചോദ്യംചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി.

കേസിൽ പ്രതിയാക്കിയതും നരഹത്യാക്കുറ്റം ചുമത്തിയതും പൊലീസ് തിരക്കഥയെന്ന് റോയി വയലാട്ടും ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. കാറോടിച്ച റഹ്‌മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. മജിസ്‌ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും.

അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. തന്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്.

ഹാർഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്‌മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു. സൈജുവിനെ ഇനിയും പിടികൂടാനായില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികൾ വാദിച്ചു. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്‌തെന്നും പൊലീസ് പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്‌മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്നു തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞതായി അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനു പൊലീസ് അപേക്ഷ നൽകി.

അപകടം സംബന്ധിച്ച കേസന്വേഷണം പ്രത്യേക സംഘത്തിന് വ്യാഴാഴ്ച കൈമാറിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ നേതൃത്വം നൽകും. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്.