ദുബായ്: ദുബായിൽ മോഹൻലാൽ പുതുതായി ഒരു ഫ്‌ളാറ്റ് കൂടി സ്വന്തമാക്കിയ വാർത്ത വളരെ കൗതുകത്തോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. വീടിന്റെ പാലു കാച്്ചലും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. എന്നാൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്‌ളാറ്റ് വെറുമൊരു ഫ്‌ളാറ്റല്ല. മനസ്സുകൊണ്ട് ഏറെ സ്വപ്‌നം കണ്ട് സ്വന്തമാക്കിയതാണ് ലാലേട്ടൻ ഈ ഫ്‌ളാറ്റ്. ഫ്‌ളാറ്റിൽ നിന്നുള്ള കാഴ്ചകളും കൗതുകകരമാണ്.

മലയാളി വ്യവസായിയായ ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഹൈറ്റ്‌സിലെ 45-ാം നിലയിലാണ് ഫ്‌ളാറ്റ്. ഫ്‌ളാറ്റിൽ നിന്നും നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ ഒരു വശത്ത് കാണാം. മറുവശത്ത് പച്ചപ്പിന്റെ വിശാലത കണ്ടു കണ്ണു നിറയ്ക്കാവുന്ന സബീൽ പാർക്കും രാജകൊട്ടാരവും കണ്ണിന് സുഖം പകരും. വളരെ തിരക്കുള്ള സ്ഥലത്താണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നതെങ്കിലും മനസ്സിന് കുളിർമ ഏകുന്ന കാഴ്ചകളാണ് ഈ ഫ്‌ളാറ്റിൽ നിന്നുള്ളത്.

ദുബായ് മാളിൽ നിന്ന് രണ്ടു മിനിറ്റ് നടപ്പ് ദൂരത്താണ് ആർ പി ഹൈറ്റ്‌സ് എന്ന ഈ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 4000 ചതുരശ്ര അടിയിൽ മൂന്നു കിടപ്പുമുറികളോടു കൂടിയ ഫ്‌ളാറ്റിൽ ഇൻഫിനിറ്റി പൂൾ (കെട്ടിടത്തിന് പുറത്ത് ആകാശം കാണാനാവുന്ന നീന്തൽക്കുളം) ഉൾപ്പെടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൗതുകകരമായി മോഹൻലാൽ കണ്ട് വാങ്ങിയ വസ്തുക്കളുടെ ശേഖരമാണ് വീടിനെ അലങ്കരിക്കുന്നത്. മൂന്നു മാസം കൊണ്ടാണ് ഫ്‌ളാറ്റ് മോടിപിടിപ്പിച്ചത്.

അമ്പതുനിലകളിലായാണണ് ആർപി ഹൈറ്റ്‌സ് തലയുയർത്തി നിൽക്കുന്നത്. ഒട്ടേറെ പുതുമകളുള്ളതാണ് ആർപി ഹൈറ്റ്‌സ്.എട്ടരലക്ഷം ചതുരശ്ര അടിയിലുള്ള ഈ കെട്ടിട സമുച്ചയത്തിൽ 294 അപ്പാർട്‌മെന്റുകളാണുള്ളത്. ബാഡ്മിന്റൺ കോർട്, ബില്യാർഡ്‌സ് കളിക്കാനും യോഗ ചെയ്യാനും ഇടം, ജിം എന്നിവയ്ക്കു പുറമേ വിശാലമായ ലൈബ്രറിയും ഉണ്ട്.

ഇക്കഴിഞ്ഞ 12നായിരുന്നു മോഹൻലാലിന്റെ ഗൃഹപ്രവേശം. മോഹൻലാലും ഭാര്യ സുചിത്രയും ഉൾപ്പടെ പതിനഞ്ചോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ എട്ടരയോടെ ഗൃഹപ്രവേശം നടത്തി. തുടർന്ന് 9.15ന് പാലുകാച്ചി.

വൻ ഹോട്ടലുകളെ വെല്ലുന്ന ലോബിയാണ് ആർ.പി ഹൈറ്റ്‌സിനുള്ളത്. 40നില മുതൽ 45വരെ ഇൻഫിനിറ്റി പൂളുകളുള്ളതിനു പുറമെ കെട്ടിടത്തിന് പൊതുവായി വിശാലമായ നീന്തൽക്കുളവും ഉണ്ട്. ആയിരം ചതുരശ്ര അടി മുതൽ അയ്യായിരം ചതുരശ്ര അടിവരെയുള്ള ഫ്‌ളാറ്റുകളാണുള്ളത്.


രണ്ടരക്കോടി മുതൽ മുപ്പതു കോടിയിലധികം രൂപവരെ വിലയുണ്ട് ഇവയ്ക്ക്. ഗൃഹപ്രവേശനത്തിനു ശേഷം ഇവിടെ താമസിച്ചിട്ടാണ് മോഹൻലാലും സുചിത്രയും നാട്ടിലേക്കു മടങ്ങിയത്. ലാലിന് ബുർജ് ഖലീഫയിലും ഫ്‌ളാറ്റുണ്ട്.