തിരുവനന്തപുരം: ആരാധകർക്കിടയിൽ മത്സരബുദ്ധി പതിവാണെങ്കിലും മലയാളികൾ ഉറ്റുനോക്കുന്ന സൗഹൃദമാണ് മലയാളത്തിലെ താരരാജാക്കന്മാരയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും.ഇന്നിപ്പോൾ സിനിമാമേഖലയിൽ മമ്മൂട്ടി അമ്പത് വർഷം പിന്നിടുന്ന അവസരത്തിൽ മമ്മൂട്ടിക്ക് ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.സമകാലീകർ മുതൽ യുവതലമുറയിലെ താരങ്ങൾ വരെ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.ഇ ആശംസകളിൽ ഒക്കെത്തന്നെയും ഏവരും ഒരുപോലെ കാത്തിരുന്നത് മോഹലാലിന്റെ ആശംസകൾ കാണാനായിരുന്നു.ഒടുവിൽ തന്റെ പ്രിയപ്പെട്ട ഇഛാക്കയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ എത്തി.

'ഇന്ന് എന്റെ സഹോദരൻ സിനിമയിൽ 50 സുവർണ്ണ വർഷങ്ങൾ പിന്നിടുകയാണ്. അദ്ദേഹത്തിനൊപ്പം 55ന് മറക്കാനാവാത്ത സിനിമകളിൽ സ്‌ക്രീൻ പങ്കിടാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും അദ്ദേഹത്തോടൊപ്പം നിരവധി സിനിമകൾ ചെയ്യാനെനിക്ക് സാധിക്കട്ടെ. ഇച്ചാക്കയ്ക്ക് ആശംസകൾ' - മോഹൻലാൽ കുറിച്ചു.

 

അതിന് പിന്നാലെ മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ മമ്മൂട്ടി ആശംസയ്ക്ക് നന്ദിയും അറിയിച്ച് കമന്റ് ചെയ്യുകയും ചെയ്തു.എന്റെ പ്രിയപ്പെട്ട ലാലിന് നന്ദിയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

'1971 ഓഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി. അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'എനിക്ക് പകരം വന്ന ആളാണ് അല്ലേ'. അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.... മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ.' എന്നാണ് മുകേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. ചരിത്രം മമ്മൂട്ടിയെ അല്ല മമ്മൂട്ടി ചരിത്രത്തെയാണ് ഉണ്ടാക്കിയതെന്നാണ് ഷാജി കൈലാസിന്റെ വാക്കുകൾ.

അതേസമയം മമ്മൂട്ടിയുടെ ബയോപിക്ക് സിനിമയാക്കുന്നതിനെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നു. ജൂഡ്് ആന്റണിയുടെ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാക്കിയാണ് ബയോപിക്ക് ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് ചിന്തിച്ച സിനിമയായിരുന്നു ഇത്. എന്നാൽ മമ്മൂട്ടി അന്ന് സിനിമ ചെയ്യേണ്ടെന്ന് പറയുകയായിരുന്നു. ഇനി മമ്മൂട്ടിയുടെ സമ്മതം മാത്രം മതിയെന്നും ലഭിച്ചാൽ എന്ന് സിനിമ ചെയ്യാനും തയ്യാറാണെന്നും ജൂഡ് ആന്റണി പറഞ്ഞു