കണ്ണൂർ: ദുബായിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും അഞ്ചരകോടി രൂപയുമായി കണ്ണൂരിലേക്ക് മുങ്ങിയ യുവാവിനെ പൊലിസ് പിടികൂടി.പള്ളിക്കുന്ന് തളാപ്പിലെ ജുനൈദി (24)യാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ സി.എച്ച് നസീബും സംഘവും അറസ്റ്റു ചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ പുതിയങ്ങാടി സ്വദേശി റിസ്വാൻ ഒളിവിലാണ്. ദുബായിയിലെ ഡിജിറ്റൽ സൂപ്പർമാർക്കറ്റ് സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികൾ കഴിഞ്ഞ ഒക്ടോബർ നാലിന് സ്ഥാപനത്തിലെ കലക്ഷൻതുകയായ അഞ്ചരകോടി രൂപ കമ്പിനിയിൽ അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.

തുടർന്ന് ദുബായിയിലെ കമ്പിനിയിലെ മാനേജർ കണ്ണൂർ തളാപ്പിലെ ബാദുഷ മൻസിലിൽ വി.കെ അബ്ദുൾ വാസിഖ് (35) ഇന്ത്യൻ എംബസി മുഖേനെ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കേസെടുത്ത ടൗൺ പൊലിസ് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വെള്ളിയാഴ്‌ച്ച രാത്രിയോടെ തളാപ്പിലെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.