തൊടുപുഴ: ശനിയാഴ്‌ച്ച അർധരാത്രിയുണ്ടായ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും ഞെട്ടലിൽ നിന്ന് ഇതുവരെയും മൂലംമറ്റം നിവാസികൾ മുക്തരായിട്ടില്ല.ഒരു തട്ടുകടയിലെ വാക്കുതർക്കം ഒരു ജീവനെടുത്തത് വരെ എത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നാട്ടുകാർ രംഗത്തെത്തി.കൊല്ലപ്പെട്ട സനൽ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് ദൃസാക്ഷികൾ പറയുന്നത്.സംഭവ സ്ഥലത്ത് കൂടി ബൈക്കിൽ യാത്ര ചെയ്യവേയാണ് ഇയാൾക്ക് വെടിയേറ്റത്.

പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു26) വിദേശത്തായിരുന്നു.ഈയിടെയാണ് ഇയാൾ നാട്ടിൽ എത്തിയത്.ഈയാളും സുഹൃത്തും കടയിൽ ഭക്ഷണം കഴിക്കാനെത്തി.സുഹൃത്ത് ഭക്ഷണം കഴിച്ചപ്പോൾ ഇയാൾ പാർസലുമായി ബന്ധപ്പെട്ട് കടയ്ക്ക് പുറത്ത് നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും നാട്ടുകാർ വിഷയത്തിൽ ഇടപെടുകയും വാക്കുതർക്കത്തിലേക്ക് വഴിമാറിയപ്പോൾ നാട്ടുകാർ തന്നെ ഇടപെട്ട് ഇയാളെ തിരിച്ചയക്കുകയും ചെയ്തു.

എന്നാൽ വീട്ടിൽപ്പോയ ഫിലിപ്പ് തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറയുന്നത്.പിന്നാലെയാണ് ഇയാൾ തോക്കുമായി തിരിച്ചെത്തി കാറിലിരുന്നുതന്നെ വെടിയുതിർകുകയായിരുന്നു. അഞ്ചുതവണ വെടിവച്ചതായി ദൃക്‌സാക്ഷി പറയുന്നു.വെടിവയ്പിനിടെ ഇതുവഴി സ്‌കൂട്ടറിൽ വരുമ്പോഴാണു സനലിനു വെടിയേറ്റത്. ബൈക്കിൽ വരികയായിരുന്ന സനലിനെ ഇടിച്ചിടുകയും ചെയ്തിരുന്നുവത്രെ. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി.

ഇയാളുടെ കയ്യിലുണ്ടായിരുന്നതു വ്യാജ തോക്കാണെന്നും കൊല്ലൻ നിർമ്മിച്ചു നൽകിയതാണെന്നും പൊലീസ് സൂചിപ്പിച്ചു.നാട്ടുകാരെയെല്ലാം മുൾമുനയിൽ നിർത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തിൽ രക്ഷപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.

വെടിവയ്പിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സനൽ സാബു ബസ് കണ്ടക്ടറായിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നിലയും ഗുരുതമാണെന്ന് ഡോക്ടർമാർ അറിയിച്ചു.