തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് കടുത്ത നിയന്ത്രണങ്‌ളിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ടിപിആർ നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച് മുതൽ ഒമ്പത് വരെ തുറക്കാൻ അനുമതി ഇല്ലെന്നതാണ് പ്രധാനം നിയന്ത്രണത്തിൽ പെടുന്നത്.

നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂൺ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങൾ തുറക്കാം.

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക. നേരത്തെ ഇത് ജൂൺ 7 എന്നായിരുന്നു നിശ്ചയിച്ചത്. സംസ്ഥാനത്തിന് യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി. കോവിഡ് മരണങ്ങൾ നിലവിൽ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആൾക്കൂട്ടം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവൻ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും. പ്രായമായ റബ്ബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നൽകും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തനാനുമതി നൽകും.

ഫ്‌ളാറ്റുകളിൽ കോവിഡ് പോസിറ്റീവ് ശ്രദ്ധയിൽപ്പെട്ടാൽ മുന്നറിയിപ്പ് നൽകണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോർഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്‌ളാറ്റുകളിലെ റസിഡൻസ് അസോസിയേഷനുകൾ നിർബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്ന് തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.