കണ്ണൂർ: മോറിസ് കോയിൻക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെ (33)യാണ് കണ്ണൂർ സിറ്റി അസി.കമ്മിഷണർ പി.പി സദാനന്ദൻ അറസ്റ്റു ചെയ്ത് ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ ഇടപാടുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

എ ആർ ട്രേഡിങ് എന്ന സ്ഥാപനം മോറിസ് കോയിൻ വാഗ്ദ്ധാനം നൽകി മൊത്തം 1265 കോടി പിരിച്ചെടുത്തതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തു മണി ചെയിൻ മാതൃകയിലാണ് തട്ടിപ്പു നടന്നത്.മുഹമ്മദ് റനീഷിന്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കിയായ36 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടെത്തുമെന്ന് പൊലിസ് അറിയിച്ചു.

അതിനായി ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തട്ടിപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയതിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം പൂക്കോട്ടുപാടം സ്വദേശി മുഹമ്മദ് നിഷാദാണ്.മലപ്പുറത്ത് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്ത ഇയാൾ സൗദിയിലേക്ക് കടന്നതായാണ് സൂചന. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തിലെ മുഴുവനാളുകളെയും കണ്ടെത്തിയത്.

നിക്ഷേപകരിൽ നിന്നും അൻപതുകോടിക്ക് മുകളിൽ പിരിച്ചെടുത്തയാളെ നേരത്തെ ഈ കേസിൽ അറസ്റ്റു ചെയ്തിരുന്നു കൂടുതൽ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനായി വിവിധ ജില്ലകളിൽ റെയ്ഡു നടത്തി വരികയാണ് അക്കൗണ്ടിങ്, ഐ.ടി എന്നീ മേഖലകളിലെ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.എ.സി.പി.പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.