ഭോപാൽ: ഗസ്റ്റ് ഹൗസിൽ തങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കൊതുക് കുത്തിയതിനെ തുടർന്ന് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കാരണം കാണിക്കൽ നോട്ടീസ്. ചൗഹാൻ അന്തിയുറങ്ങാൻ എത്തിയ മുറിയിൽ കൊതുക് എത്തിയതിനെ തുടർന്നാണ് ഡിവിഷണൽ കമ്മീഷണർ രാജേഷ് കുമാർ എഞ്ചിനീയർക്ക് ജെയ്ൻ നോട്ടീസയച്ചത്.

ബസ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ കാണുന്നതിനായി സിദ്ധിയിൽ എത്തിയ ബിജെപി മുഖ്യമന്ത്രി നേരം വൈകിയതിനെ തുടർന്നാണ് ഗസ്റ്റ് ഹൗസിൽ തങ്ങാൻ തീരുമാനിച്ചത്. എന്നാൽ മുറിയിൽ കൊതുകിന്റെ ശല്യം വർദ്ധിച്ചതിനെ തുടർന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് എഞ്ചിനീയറെ സസ്പ്പെൻഡ് ചെയ്തെന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും അത് ഡിവിഷണൽ കമ്മീഷണർ നിഷേധിച്ചു. ഇയാൾക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടുള്ള കത്ത് നേരത്തെ തന്നെ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബംഗാംഗ കനാലിലേക്ക് ബസ് വീണ് നിരവധി പേരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വീടുകളിൽ സന്ദർശനം നടത്തുന്നതിനായി ബുധനാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധി പട്ടണത്തിലെത്തിയത്. സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഗസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പർ മുറിയിലേക്ക് പോകുന്നത്. എന്നാൽ മുഖ്യമന്ത്രി തങ്ങുന്ന വിവരം നേരത്തെ അറിയാതിരുന്നതിനാലാണ് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.