തൃശ്ശൂർ:ചാവക്കാട് ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കു സമീപം വീട്ടിൽ യുവതിയേയും ഒന്നരവയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷയേയും മകൾ ദേവാംഗനയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം 24 കാരിയായ ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിഷയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പേരകത്തുള്ള ഭർത്താവിന്റെ വീട്ടിലേക്ക്  പോകാനിരിക്കെയാണ് ആത്മഹത്യ.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തം അരങ്ങേറിയത്. ലോട്ടറി കച്ചവടക്കാരനായ ഷൺമുഖൻ പുറത്തേക്കിറങ്ങുമ്പോൾ കവിളിൽ മുത്തം നൽകിയ ദേവാംഗനയെ കൺമഷി ഇടാനെന്നും പറഞ്ഞു അകത്തേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവത്രെ. മകളെ ഷാളിൽ കെട്ടിത്തൂക്കിയതിനുശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്ര്ാഥമി വിവരം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞുമായി എത്തിയത്. ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപ് ഗൾഫിലേക്ക് തിരിച്ചുപോയിരുന്നു. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചാവക്കാട് തഹസിൽദാർ വി വി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി ജയപ്രസാദ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹങ്ങൾ ത്യശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ്: ജയഭാരതി. സഹോദരങ്ങൾ: ഷിജിത്ത്, ജനീഷ.