കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിന്റെ ഭാര്യ ലൈജീനയാണ് 12കാരിയായ മകൾ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേർന്ന കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.

ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഇവരെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ലൈജീന തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവരെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ഷംനയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ എം.എം ടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ലൈജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ലൈജീനയും മകളും വീട്ടിൽ തനിച്ചായിരുന്നു താമസം. ഭർത്താവ് വിദേശത്താണ്.ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇവർ കിണറ്റിൽ ചാടിയത്