കൊച്ചി: സിപിഎം ഘടകമായ കേരള പൊലീസിന്റെ സംരക്ഷണം ഡിസിസി ഓഫീസിന് വേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളത്തെ ഡിസിസി ഓഫീസിന് മുന്നിൽ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനോടാണ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്.

ഡിസിസി ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും ഓഫീസിന് മുന്നിൽ അതിക്രമം നടത്തുകയും ചെയ്തപ്പോൾ പൊലീസ് അക്രമികൾക്ക് സംരക്ഷണം ഒരുക്കിയെന്ന് ആരോപിച്ചാണ് ഷിയാസ് പൊലീസിനോട് കയർത്തത്.

ഹോസ്പിറ്റൽ റോഡിൽ ഡിസിസി ഓഫിസിന്റെ കാവലിനായി നിലയുറപ്പിച്ച പൊലീസ് സംഘത്തോടാണ് എത്രയും പെട്ടന്ന് സ്ഥലംവിട്ടോളാനുള്ള ആവശ്യവുമായി ഷിയാസ് രംഗത്തെത്തിയത്.

സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അഴിച്ചുവിടുന്ന ആക്രമങ്ങളിൽ നിന്ന് ഡിസിസിക്ക് സുരക്ഷയൊരുക്കാനുള്ള കാര്യപ്രാപ്തി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. പാർട്ടി ഓഫിസിന് സംരക്ഷണമെന്ന വ്യാജേന പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള ബോധം തങ്ങൾക്കുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഷിയാസ് പൊലീസുകാരോട് പിന്മാറാൻ അഭ്യർത്ഥിച്ചത്.

സിപിഎം ഘടകമായി പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ സംരക്ഷണം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് ആവശ്യമില്ല. ഡി.സി.സി ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും ഓഫീസിൽ അതിക്രമം നടത്തുകയും ചെയ്തപ്പോൾ പൊലീസ് സംരക്ഷണം ഒരുക്കുകയായിരുന്നു.

പാർട്ടി ഓഫീസ് സംരക്ഷിക്കാൻ ഇവിടെ കോൺഗ്രസ് പ്രവർത്തകരുണ്ട്. നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങൾ സംരക്ഷമൊരുക്കും. ഇവിടെ നിൽക്കാതെ പോയി പിണറായി വിജയന് സംരക്ഷണം നൽകിയാൽ മതിയെന്നും പൊലീസുകാരോട് പറഞ്ഞു. പാർട്ടി ഓഫിസിന് സംരക്ഷണമെന്ന വ്യാജേന പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഷിയാസ് ആരോപിച്ചു.

ഇന്നലെ വൈകിട്ട് കെപിസിസി ഓഫിസിന് നേരെ അക്രമമുണ്ടായപ്പോൾ എറണാകുളം ഡി.സി.സിക്ക് നേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരിൽ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒരു പൊലീസുകാരനെപ്പോലും അയയ്ക്കാൻ ഡിസിപി തയാറായിരുന്നില്ല. ഇതാണ് ഡിസിസി പ്രസിഡന്റിന്റെ പ്രകോപനത്തിന് കാരണം.