തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമായി മാറുകയാണെന്ന് കെ.സുധാകരൻ തന്റെ എഫ്ബി കുറിപ്പിൽ വിമർശിച്ചിരുന്നു. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കൽ കോളേജ് ഫ്‌ളൈഓവർ തകർന്നിരിക്കുന്നു എന്നതാണ് ഉദാഹരണമായി കെപിസിസി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഒരുവിഷയം വരുമ്പോൾ, അതിനെ കുറിച്ച് പഠിച്ച് പോസ്റ്റ് ചെയ്യുന്നതല്ലേ നല്ലതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചോദിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ എന്നും റിയാസ് തന്റെ മറുപടി കുറിപ്പിൽ ചോദിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്:

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം. അത് നടക്കട്ടെ. എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു എഫ്ബി പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ? സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.

എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പിഡബ്ല്യുഡി യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.അങ്ങയുടെ എഫ്ബി പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ'പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്'

കെ.സുധാകരന്റെ കുറിപ്പ്

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാൾ വലിയ ദുരന്തമായി മാറുകയാണ്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കൽ കോളേജ് ഫ്‌ളൈഓവർ തകർന്നിരിക്കുന്നു. പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികൾ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും എൽ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അൽപമെങ്കിലുംരാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം.