തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ശബരിമല വിഷയം ഉയർന്ന് വന്ന ഘട്ടങ്ങളിലെല്ലാം കോൺഗ്രസ് വിശ്വാസികൾക്ക് നൽകിയ ഉറപ്പാണിത്.ഇക്കാര്യത്തിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നും പ്രതികരിക്കരുതെന്നാണ് അണികൾക്ക് നൽകിയ നിർദ്ദേശം. തരാതരം അഭിപ്രായം മാറ്റിപ്പറയുന്ന സിപിഎമ്മിന് ആശയവ്യക്ത അൽപ്പംപോലുമില്ല.കേരളം ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്.ഒരു അഖിലേന്ത്യാ പാർട്ടിക്ക് നിലപാടുകൾ ഇല്ലാതെ പോകുന്നത് വലിയ ദുരന്തമാണ്.

സുപ്രീം കോടതിയുടെ വിശാലബഞ്ച് പരിഗണിക്കുന്ന വിഷയമായതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇത് തെറ്റാണ്.ഭരണഘടനാ വിധഗ്ദ്ധരും നിയമജ്ഞരും ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാരിന് അവകാശവും അധികാരവും ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇത് കോൺഗ്രസ് പഠിക്കുകയും വിലയിരുത്തുകയും ചെയ്തു കൊണ്ടാണ് അധികാരത്തിൽ വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ മിഷൻ കേരള യാത്രയുമായി ബന്ധപ്പെട്ട് രണ്ടു ദിവസം കേരളത്തിൽ ഉണ്ടായിട്ടും ശബരിമല വിഷയത്തിൽ വ്യക്തതയോടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേന്ദ്രത്തിന് നിയമ നിർമ്മാണം കൊണ്ടുവരാൻ സാധിക്കും എന്നിരിക്കെ അക്കാര്യത്തിൽ അദ്ദേഹം ഒളിച്ചുകളി നടത്തുന്നു. നിയമനിർമ്മാണം എപ്പോൾ കൊണ്ടുവരാൻ കഴിയുമെന്ന് അറിയില്ലെന്ന നദ്ദയുടെ പ്രതികരണം വിശ്വാസികളോടുള്ള കടുത്ത വഞ്ചനയും നീതുകേടുമാണ്.വിശ്വാസികൾ ഇക്കാര്യം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.