മുംബൈ: പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാസക്തി വർധിപ്പിക്കാനുള്ള മരുന്നു നൽകി എട്ടുവർഷത്തോളം പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അയൽക്കാരനും ഭാര്യയും ബന്ധുക്കളും ഉൾപ്പടെ നാലുപേർ പിടിയിൽ. പെൺകുട്ടിയെ രക്ഷപ്പെടുത്തി പിതാവിൽ നിന്നും അധികം പണം തട്ടാമെന്ന ബന്ധുക്കളുടെ പദ്ധതി പിതാവ് നൽകിയ പരാതിയെത്തുടർന്ന് പൊളിഞ്ഞതോടെയാണ് എട്ടുവർഷം നീണ്ട ക്രൂരപീഡനക്കഥ പുറംലോകമറിഞ്ഞത്.മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അന്ധേരി സ്വദേശിയും ജൂനിയർ കോളേജ് വിദ്യാർത്ഥിനിയുമായ 16-കാരിയാണ് എട്ട് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. അയൽക്കാരനാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചിരുന്നത്. ലൈംഗികാസക്തി വർധിക്കാനുള്ള മരുന്ന് കുത്തിവെച്ചും ഇത്തരത്തിലുള്ള ഗുളികകൾ നിർബന്ധിച്ച് നൽകിയുമാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. പീഡനത്തിനായി ഇയാൾക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതാകട്ടെ ഇയാളുടെ ഭാര്യയും. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് കണ്ട് ആനന്ദം കണ്ടെത്തുകയുമായിരുന്നു ഇവർ. മാത്രമല്ല ഈ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.

അമിതമായ ഗുളികളും ഇഞ്ചക്ഷൻ എടുത്തതോടെ പെൺകുട്ടി വീഷാദരോഗത്തിന് അടിമപ്പെടുകയും ചെയ്തു. ഒടുവിൽ സഹായം തേടിയാണ് പെൺകുട്ടി തന്റെ അവസ്ഥ ഉത്തർപ്രദേശിലുള്ള കസിനെ അറിയിച്ചത്്.എന്നാൽ ഇവിടെയും ചതി തന്നെയായിരുന്നു ഈ പെൺകുട്ടിയെ കാത്തിരുന്നത്. അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ ബന്ധുവായ 19-കാരൻ പെൺകുട്ടിയെ ഉത്തർപ്രദേശിലേക്ക് കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ ഇവരുടെ വിവാഹം നടത്താൻ 19-കാരന്റെ പിതാവ് തീരുമാനിച്ചു. പെൺകുട്ടിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന് കൂടുതൽ പണം വാങ്ങാമെന്നായിരുന്നു ഇയാളുടെ കണക്കുക്കൂട്ടൽ.

എന്നാൽ മകളെ കാണാതായതോടെ സംഭവം ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇവരുടെ പദ്ധതി പൊളിഞ്ഞത്. 16 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സംഘം ഡൽഹിയിലും ഉത്തർപ്രദേശിലും വ്യാപകമായ തിരച്ചിൽ നടത്തി. കഴിഞ്ഞദിവസം അമേഠിയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. ഇവിടെനിന്നാണ് പെൺകുട്ടിയുടെ ബന്ധുവായ 19-കാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയിൽനിന്ന് 27 പേജുകളുള്ള ഒരു കുറിപ്പ് കണ്ടെടുത്തതോടെയാണ് അയൽക്കാരന്റെ പീഡനവിവരം പുറത്തറിയുന്നത്. താൻ ഇത്രയുംകാലം അനുഭവിച്ച പീഡനങ്ങളാണ് മാതാപിതാക്കൾക്കായി എഴുതിയ ഈ കുറിപ്പിൽ പെൺകുട്ടി വിശദീകരിച്ചിരുന്നത്. തുടർന്ന് പൊലീസ് സംഘം ഇതേക്കുറിച്ച് മൊഴിയെടുക്കുകയും അയൽക്കാരായ ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. അതേസമയം, തങ്ങൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ ദമ്പതിമാർ നിഷേധിച്ചിട്ടുണ്ട്. നാല് പ്രതികളും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.