മുംബൈ: മഹാരാഷ്ട്ര ഇപ്പോൾ പഴയ മഹാരാഷ്ട്രയല്ല..കോവിഡിന്റെ ആദ്യഘട്ടത്തിൽ കാലിടറി സമൂഹവ്യാപനത്തിന് സമാനമായ അവസ്ഥപോലും സാക്ഷ്യം വഹിച്ച കഥയൊക്കെ ഇനി മറക്കാം.ഇപ്പോൾ രാജ്യം തന്നെ ഉറ്റുനോക്കുന്ന മാതൃകയിലേക്ക് മഹാരാഷ്ട്ര വളർന്നു കഴിഞ്ഞു.ഇതിന് സംസ്ഥാനം കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകനും ടൂറിസംപരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെയോടാണ് .ആദിത്യയുടെ ആശയമാണ് മഹാമാരിയുടെ കയത്തിൽ നിന്ന് മഹാരാഷ്ട്രയെ കൈപിടിച്ചുയർത്തിയത്.

പ്രധാനമന്ത്രിയും സുപ്രീംകോടതിയും പിന്തുടരാൻ നിർദേശിച്ചതും ഈ 'മുംബൈ മോഡൽ'ആണ്.'എന്റെ കുടുംബം എന്റെ ഉത്തരവാദിത്തം' എന്നതാണ് മഹാരാഷ്ട്ര അവലംബിച്ച കോവിഡ് പ്രതിരോധ ക്യാംപെയിനിലെ പ്രധാന മുദ്രാവാക്യം ്. കോവിഡ് നേരിടുന്നതിൽ കുടുംബത്തിന്റെ പങ്ക് മുന്നോട്ടു വയ്ക്കുക എന്ന ചിന്തയുടെ തുടക്കം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബത്തിൽ നിന്നു തന്നെ.നാടിന് തന്നെ മാതൃകസൃഷ്ടിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുതന്നെയാണ്.

കൃത്യമായ പദ്ധതി നിർവഹണത്തിലൂടെയാണ് ഈ മോഡൽ മഹാരാഷ്ട്ര നടപ്പാക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം ജംബോസെന്ററുകളാണ്.കാരണം നിലവിലെ രണ്ടാംഘട്ടത്തിനായല്ല ജംബോ സെന്ററുകൾ തുറന്നത്. മറിച്ച് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ്.മൂന്നാം വ്യാപനത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. മൂന്നാം വ്യാപനം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അവരുടെ ചികിത്സയ്ക്കായി ജംബോ കോവിഡ് സെന്ററുകൾ തുടങ്ങാനാണ് നിർദ്ദേശം. അമ്മമാരെക്കൂടി ഒപ്പം നിർത്താവുന്ന ചികിത്സാ കേന്ദ്രങ്ങൾക്കും പദ്ധതിയിടുന്നു. ഇത്തരത്തിലുള്ള 4 കേന്ദ്രങ്ങൾ അടുത്തമാസം പ്രവർത്തന ക്ഷമമാകും.

മറ്റുപദ്ധതികൾ ഇങ്ങനെ;

എന്റെ ഡോക്ടർ പദ്ധതി

കുടുംബ ഡോക്ടർമാരെ കോർത്തിണക്കിയുള്ളതാണ് 'എന്റെ ഡോക്ടർ' പദ്ധതി. കുടുംബ ഡോക്മാരോടാണ് ആളുകൾ ആദ്യം ചികിത്സയും ഉപദേശവും തേടുക. പോസിറ്റീവായവർക്ക് വേണ്ട നിർദ്ദേശം നൽകുക, ആത്മധൈര്യം പകർന്ന് സർക്കാരിനെ സഹായിക്കും വിധത്തിൽ ഇടപെടുക ഇതാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. മൂന്നാം തരംഗം മുന്നിൽക്കണ്ട് ഓക്‌സിജൻ സ്വയംപര്യാപ്തതയ്ക്കായി ശ്രമം തുടങ്ങി.

കോവിഡിനെപ്പോലെ രാജ്യത്തെ വിറപ്പിക്കുകയാണ് ബ്ലാക്ക് ഫംഗസും. അതിനും മഹാരാഷ്ട്ര മോഡലിൽ ഉത്തരമുണ്ട്.

ബ്ലാക്ക് ഫംഗസ് നേരിടാൻ പരിശീലനം

സംസ്ഥാനത്ത് രണ്ടായിരത്തിലേറെപ്പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കെ അതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കായി 100 ഇഎൻടി ഡോക്ടർമാരെ അടിയന്തരമായി പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ആദിത്യയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും 'പോസിറ്റീവായി' സ്വാധീനിക്കുന്നുവെന്ന് ഉന്നതവൃത്തങ്ങൾ സമ്മതിക്കുന്നു.

വാക്‌സീന് ടെൻഡർ

വാക്‌സിനേഷനിൽ ഏറ്റവും മുന്നിലാണ് മഹാരാഷ്ട്ര, ഏകദേശം 2 കോടി വാക്‌സീൻ നൽകി. കോവിഡ് വാക്‌സീനായി മുംബൈ കോർപറേഷൻ ആഗോള ടെൻഡർ ക്ഷണിച്ചിരിക്കുകയുമാണ്. ഈ നീക്കത്തിനു പിന്നിലും ആദിത്യയുടെ ഉപദേശമുണ്ടെന്ന് കോർപറേഷൻ കമ്മിഷണർ പറയുന്നു.