ഇടുക്കി: തങ്ങൾക്കും ബന്ധുക്കൾക്കും അവകാശപ്പെട്ടതും നിലവിൽ നിയമ നടപടികൾ നടന്നുവരുന്നതുമായ മൂന്നാർ പോതമേട്ടിലെ കൃഷിസ്ഥലത്തെത്തിയപ്പോൾ ഒരു സംഘമാളുകൾ മണിയാശാന്റെ പേരുപറഞ്ഞ് വിരട്ടിയോടിച്ചെന്നും ഇവരിൽ നിന്നും ജീവനു ഭീഷണിയുണ്ടെന്നും തോട്ടം തൊഴിലാളി ദമ്പതികൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവർ മറുനാടന് ലഭിച്ചു. കഴിഞ്ഞ ദിവസം കൃഷിസ്ഥലത്തെത്തിയപ്പോഴാണ് ഇവിടെ പുറത്തുനിന്നുള്ളവരെ കണ്ടതെന്നും തങ്ങളെ കണ്ടയുടൻ മുന്നോട്ടുവന്ന ഇവർ ഞങ്ങൾ മണിയാശാൻ പറഞ്ഞിട്ടാണ് ഇവിടെ താമസിക്കുന്നതെന്നും ഒരു പിടി മണ്ണുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കില്ലന്നും മറ്റും പ്രഖ്യാപിച്ച് വിരട്ടിയെന്നുമാണ് മൂന്നാർ സൈലന്റ്വാലി തേർഡ് ഡിവിഷൻ താമസിച്ചുവരുന്ന പളനിസ്വാമിയും ഭാര്യ വള്ളിയമ്മാളും വെളിപ്പെടുത്തുന്നത്. താൻ ബ്രാഞ്ച് സെക്രട്ടറിയാണെന്നും തങ്ങൾ മണിയാശാൻ പറഞ്ഞിട്ടാണ് താമസിക്കാനെത്തിയതെന്നും എല്ലാം മണിയാശാനറിയാമെന്നും താമസക്കാരിൽ ഒരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇയാളെ കൂടാതെ 5 പേർകൂടി കൃഷി സ്ഥലത്തെ ഷെഡ്ഡിൽ ഉണ്ടായിരുന്നെന്നും ഇവർ പറയുന്നു.

60 വർഷം മുമ്പ് മുത്തച്ഛൻ അരുണാചലം കൈവശത്തിലിരുന്നതും കൃഷി ചെയ്തുവന്നിരുന്നതുമായ സ്ഥലത്തെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. മണിയാശാന് ഇവിടെ ഭൂമിയുണ്ടെന്ന് പലരും പറഞ്ഞുകേട്ടിരുന്നു. സത്യാവസ്ഥ ചോദിച്ചുമനസ്സിലാക്കാനും ഞങ്ങളുടെ പ്രശനങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും വീട്ടിലെത്തി, അദ്ദേഹത്തെ കണ്ടു. പോതമേട്ടിൽ ഒരു സെന്റ് ഭൂമി പോലും തനിക്ക് ഇല്ലന്നായിരുന്നു ചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ അദ്ദേഹം പറഞ്ഞെന്നും പറഞ്ഞാണ് ഒരുകൂട്ടർ സ്ഥലത്ത് ആധിപത്യം സ്ഥാപിക്കുകയും ഇവിടെ എത്തിയപ്പോൾ ഞങ്ങളെ വിരട്ടിയോടിക്കുകയും ചെയ്യുന്നത്. ഇതിൽ ആരുപറയുന്നതാണ് വിശ്വസിക്കേണ്ടത് എന്ന് തിരച്ചറിയാൻ കഴിയുന്നില്ല.

മണിയാശാൻ പറഞ്ഞിട്ടാണ് ഇവിടെ താമസിക്കുന്നതെന്ന് അവകാശപ്പെട്ടയാൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. മണിയാശാൻ ഇയാളെപ്പോലുള്ള പാർട്ടി പ്രവർത്തകരെ ചുമതലപ്പെടുത്തി ഇത്തരത്തിലൊരുനീക്കത്തിന് തയ്യാറാവുമെന്ന് കരുതുന്നില്ല. ഇതിനുപിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ മണിയാശാൻ തന്നെ ഇടപെടണം'. ദമ്പതികൾ ആവശ്യപ്പെടുന്നു.

നിയമനടപടികളുമായി മുന്നോട്ടുപോയാൽ പയ്യന് ദോഷം ചെയ്യുമെന്ന് കൂടെയുണ്ടായിരുന്ന മകനെ ചൂണ്ട,തോട്ടത്തിൽ നിന്നും വിരട്ടിയോടിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന രാജേന്ദ്രൻ സൂചിപ്പിരുന്നു. ഇത് ഞങ്ങളിൽ വല്ലാത്ത ഭയപ്പാട് സൃഷിടിച്ചിട്ടുണ്ട്.ആകസ്മീകമായി ഞങ്ങൾക്ക് എന്തെങ്കിലും ആപത്തുസംഭവിച്ചാൽ ഇതിനുപിന്നിൽ മണിയാശാന്റെ ആളുകൾ എന്ന് പറഞ്ഞെത്തിയവരായിക്കും എന്ന് ഉറ്റവരെയെല്ലാം അറിയിച്ചിട്ടുണ്ട്. പൊലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. രണ്ടാഴ്ച മുമ്പ് തോട്ടത്തിൽപ്പോയ അസരത്തിൽ കറുപ്പുസ്വാമിക്കെതിരെ ആക്രമണം ഉണ്ടായെന്നും ഈ വിവരം പൊലീസിൽ അറിയിച്ചിട്ട് യാതൊരുനടപടികളും ഉണ്ടായിട്ടില്ലന്നും ഇവർ പറയുന്നു.

സ്ഥലത്തിന്റെ അവകാശതർക്കം സംബന്ധിച്ച് കേസ്സ് നടപടികൾ കോടതികളിൽ നടന്നുവരികയാണെന്നും തെളിവെടുപ്പിനായി കോടതി നിയോഗിച്ച കമ്മീഷൻ എത്തുന്നതിന് തൊട്ടടുഅടുത്ത ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇവർ വ്യക്തമാക്കി. പുറമെ നിന്നുള്ളവരുടെ ഇടപെടൽ ഇക്കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. തടഞ്ഞവരുടെ സംഭാഷണങ്ങൾക്കിടക്ക് രവി എന്നൊരാളുടെ പേരും പരാമർശിക്കപ്പെടുന്നുണ്ടെന്നും തങ്ങളുടെ സ്ഥലം ജോർജ്ജ് വർഗീസ് എന്നൊരാളിൽ നിന്നും വിലകൊടുത്തുവാങ്ങിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആളാണ് ഇയാളെന്നും ഇവർ പറയുന്നു.

ഏക്കറൊന്നിന് 65000 രൂപവച്ച് തങ്ങളുടെതുൾപ്പെടെ 30 ഏക്കർ സ്ഥലം വാങ്ങിയെന്ന് രവിചന്ദ്രൻ പരസ്യമായി അവകാശപ്പെടുന്നുണ്ട്. ഇവിടെ കൂടുതലുള്ളത് സർക്കാർ വക ഏലംപ്ലാന്റേഷനാണ്. വിൽക്കാനോ കൈമാറ്റം ചെയ്യപ്പെടാനോ പാടില്ല,തോട്ടത്തിലെ വൃക്ഷലദാതികൾ അതെപടി സംരക്ഷിക്കണം, നിർമ്മാണപ്രവർത്തന
ങ്ങൾ പാടില്ല തുടങ്ങി കർശന നിബന്ധനകളോടെയാണ് സർക്കാർ വക ഏലത്തോട്ടം കുത്തകപാട്ടത്തിന് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ പാട്ടത്തിന് നൽകിയ ഭൂമിയിലെ മരങ്ങൾ ഒട്ടുമുക്കാലും കാണാനില്ല. വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള നീരീക്ഷണമോ കണക്കെടുക്കലോ നേരാംവണ്ണം നടക്കാത്തതാണ് ഇതിനുകാരണം-ഇവർ ആരോപിച്ചു.

10 വർഷത്തിലേറെയായി ആർക്കും കുത്തകപാട്ടവ്യവസ്ഥിയിൽ പോലും പ്ലാന്റേഷൻ നൽകിയിട്ടില്ലന്നാണ് ബന്ധപ്പെട്ട ഉദ്യഗസ്ഥരിൽ അറിയാൻ സാധിച്ചത്. അപ്പോൾ ഇവിടെ തനിക്ക് 30 ഏക്കർ ഏലത്തോട്ടമുണ്ടെന്ന് രവിചന്ദ്രന്റെ അവകാശവാദത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ആവശ്യമാണ്്. രാഷ്ട്രീയക്കാരു
ടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ഇഷ്ടക്കാരനായ രവിചന്ദ്രന് ഈ മേഖലയിൽ മാത്രം 150 ഏക്കറോളം ഏലത്തോട്ടമുണ്ടെന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം. എല്ലാ രാഷ്ട്രീയക്കാർക്കും വാരിക്കോരി സംഭാവന നൽകുന്ന തോട്ടമുടമ, മുന്മന്ത്രിയുമായും ഇദ്ദേഹത്തിന്റെ സഹോദരനുമായും നല്ല അടുപ്പത്തിലാണെന്നും ഇഇയാളുടെ അനധികൃത ഇടപാടുകൾക്ക് ഇവർ ആവശ്യമായ സഹകരണം നൽകുന്നുണ്ടെന്നും മറ്റുമുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഇതിനുപുറമെ തോട്ടമുടമ അടുപ്പക്കാരിൽ പലരുടെയും ബിനാമിയാണെന്നുള്ള ഊഹാഭോഗങ്ങളും പ്രചരിക്കുന്നുണ്ട്. ഇവർ വിശദമാക്കി.

60 വർഷം മുമ്പ് പളനിസ്വാമിയുടെ മുത്തച്ഛൻ അരുണാചലം കൃഷി ചെയ്തിരുന്ന ഭൂമിയിൽ അവകാശം സ്ഥാപിച്ചെടുക്കാനാണ് പളനിസ്വാമിയും ബന്ധുക്കളായ കറുപ്പുസ്വാമി,പാൽരാജ് എന്നിവരും നിയമപോരാട്ടം നടത്തിവരുന്നത്.ആദ്യം മൂന്നാർ ട്രിബ്യൂണലിലാണ് ഈ വസ്തുവുമായി ബന്ധപ്പെട്ട അവകാശതർക്കമെത്തിയത്. ട്രിബ്യൂണൽ സർക്കാർ റദ്ദാക്കിയപ്പോൾ ഇവിടെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ കേസുകളും ഹൈക്കോടതിയിലലേക്ക് മാറ്റി.ഇടക്കാലത്ത് ഹൈക്കോടതി ഈ കേസുകൾ ദേവികുളം മുൻസിഫ് കോടതിയിലേക്കും മാറ്റി.

ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി പളനി സ്വാമി,കറുപ്പുസ്വാമി, പാൽരാജ് എന്നിവരെ പ്രതിയാക്കി പ്രദേശവാസിയായ ജോർജ്ജ് വർഗീസ് ട്രിബ്യൂണലിൽ നൽകിയ കേസ് കഴിഞ്ഞ ജനുവരിയിൽ ദേവികുളം കോടതി പരിഗണിക്കുകയും ഹർജ്ജി തള്ളുകയും ചെയ്തു. ഇതേത്തുടർന്ന് സ്ഥലത്തെസംബന്ധിക്കുന്ന നിയമപ്രശ്നങ്ങൾ അവസാനിച്ചെന്നും ഇവിടെ പ്രവേശിക്കാൻ തടസ്സമില്ലന്നും പളനി സ്വാമിക്കും കൂട്ടർക്കും നിയമോപദേശവും ലഭിച്ചു. ഇതെത്തുടർന്ന് ഈ സ്ഥലത്തിന് പട്ടയം നേടിയെടുക്കുന്നതിനുള്ള നടപടികൾ ഇവരുടെ ഭാഗത്തുനിന്നും ആരംഭിക്കുകയും ചെയ്തിരുന്നു. 99 സെന്റ് വീതം അരുണാചലത്തിന്റെയും അടുത്ത ബന്ധുവായ പാൽരാജിന്റെയും പേരിൽ നേരത്തെ പള്ളിവാസൽ വില്ലേജിൽ നിന്നും രണ്ട് പട്ടയങ്ങൾ അനുവദിച്ചിരുന്നെന്നും ബാക്കിയുള്ള 4 ഏക്കറലേറെ ഭൂമി ഇരുവരുടെയും കൈവശത്തിലുമായിരുന്നുമാണ് ഇവരുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.

ദശാബ്ദങ്ങൾക്ക് മുമ്പ് ഒരു ദിവസം ക്രിമിനലുകൾ ഉൾപ്പെടുന്ന അക്രമിസംഘം തോക്കും വടിവാളുമായെത്തി തങ്ങളെ ഈ ഭൂമിയിൽ നിന്നും ഇറക്കിവിടുകയായിരുന്നെന്നും അനുകൂല കോടതിവിധി ലഭിച്ചതോടെ വീണ്ടും കൃഷിഭൂമിയിലെത്തിയപ്പോഴാണ് എന്തിനും തയ്യാറായി എത്തിയിട്ടുള്ള ഒരുകൂട്ടർ തടയുന്നതെന്നും ഇക്കാര്യത്തിൽ നീതി ലഭിക്കാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം. ഭൂമിയിൽ പ്രവേശിക്കുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നപ്പോൾ ഇടുക്കി ജില്ലാകളക്ടർ, എസ് പി,മൂന്നാർ ഡി വൈ എസ് പി,രാജക്കാട് സി ഐ തുടങ്ങിയവരെ നേരിൽക്കണ്ട് ഇവർ പരാതി നൽകിയിരുന്നു. സിവിൽക്കേസ്സ് ആയതിനാൽ ഈ പ്രശ്നത്തിൽ തങ്ങൾക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ഭൂമി അളന്നുതിരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും ഇരുവരും അറിയച്ചു.