കൊട്ടാരക്കര: ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമ്മാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. കൂട്ടു പ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെയാണ് വധിക്കാൻ ശ്രമിച്ചത്. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാനാണ് വധിക്കാൻ ശ്രമിച്ചത്.2019 മെയ്‌ എട്ടിന് പുലർച്ചെ എംസി റോഡിൽ കരിക്കത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലേക്കു പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കാറിൽ പുറപ്പെട്ട യാത്രാ മധ്യേ ആക്രമിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം.

ഷബീറും അംജിത്തും തമ്മിൽ ഗൾഫിൽ ബിസിനസ് ബന്ധം ഉണ്ടായിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ ബിസിനസ് പങ്കാളിയാക്കി. പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമ്മിച്ചു. അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നതു തടയാനായിരുന്നു ആക്രമണ പദ്ധതി.

ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹിൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്നു തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി.

ടി. ദിനേശ് ലാൽ (വാവാച്ചി), എസ്.ഷാഫി, ബി. വിഷ്ണു, പി.പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് ട്രെയിൻ തട്ടി മരിച്ചു.പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹിനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.