പിറവം: മൂർച്ചകൂട്ടി സൂക്ഷിച്ചിരുന്ന കറിക്കത്തികൊണ്ട് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതായി ഭർത്താവിന്റെ കുറ്റസമ്മതം.കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോർത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60) വിന്റെ ഭാര്യ ശാന്ത (55) ആണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

നേരത്തെ ഭാര്യയെ കൊല്ലാൻ ഉറപ്പിച്ചിരുന്നെന്നും ഇതിനായി കറിക്കത്തി മൂർച്ചകൂട്ടി സൂക്ഷിച്ചിരുന്നെന്നും 3 വണ കഴുത്തിന് വെട്ടിയെന്നും കേസിൽ അറസ്റ്റിലായ ബാബു വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.മകനും ബാബുവിന്റെ മാതാവും ഇവരെ നോക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ഹോംനേഴ്സും വീട്ടിലുണ്ടായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ അറിവായിട്ടുള്ളത്.

കൊലപാതകത്തിനു ശേഷം ബാബു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ ഫോൺ നമ്പർ അറിയില്ലാത്തതിനാൽ അയൽവാസിയെ വിളിച്ചെഴുന്നേൽപ്പിച്ച്, നമ്പർ ചോദിക്കുകയായിരുന്നു. ഈ വീട്ടിൽ നിന്നും ഫോൺ വിളിച്ച് പൊലീസിനെ അറിയിച്ചപ്പോഴാണ്, ഇവർ കൊലപാതക വിവരമറിയുന്നത്. ഉടനെ പൊലീസെത്തി ബാബുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിറവം പൊലീസ് മേൽനടപടി സ്വീകരിച്ചു.ബാബു ചെത്തുതൊഴിലാളിയായിരുന്നു.

ബാബുവും ഭാര്യയും തമ്മിൽ സ്വരച്ചേർച്ചിയിലായിരുന്നില്ലന്നും ഇതെത്തുടർന്നുള്ള പ്രശ്നങ്ങളായിരിക്കാം കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് അനുമാനം.