ഇടുക്കി: ഇടുക്കി തുളസിപ്പാറയിൽ ഒരുവയസ്സുകാരിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് എത്തില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാവാമെന്നാണ് മാതാപിതാക്കളുടെ സംശയം.ഈ സംശയം ഉന്നയിച്ചു പൊലീസിൽ വീണ്ടും പരാതി നൽകി.

നവംബർ 22നാണ് തുളസ്സിപ്പാറ സ്വദേശി അനൂപിന്റെ മകൾ അലീനയെ വീടിന് പുറകിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വീട്ടുകാർ രണ്ടാഴ്ചത്തോളം നീരീക്ഷണത്തിലായി. ഈ സമയത്തെല്ലാം കേസന്വേഷണം നടക്കുന്നുവെന്നാണ് കരുതിയിത്.

എന്നാൽ പോസ്റ്റുമോർട്ടത്തിൽ അസ്വഭാവികത തോന്നാതിരുന്ന കട്ടപ്പന പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് അനൂപ്. അതേസമയം അനൂപിന്റെ പുതിയ പരാതിയിൽ അന്വേഷണം നടക്കുകയെന്നാണ് കട്ടപ്പന ഡിവൈഎസ്‌പി പറയുന്നത്.