കൊച്ചി: കൊച്ചിയിൽ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ പോണേക്കരയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കണ്ണൂർ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാൻ ക്രോസ് റോഡിന് സമീപമുള്ള അപ്പാർട്ട്‌മെന്റിൽ മരിച്ചതായി കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണൂർ സ്വദേശിനിയും വ്‌ളോാഗറുമായ നേഹയെ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് തിരയുകയാണ്. ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ഇവർ. ആറു മാസം മുൻപാണു കൊച്ചിയിൽ എത്തിയത്. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഇയാൾ നാട്ടിൽ പോയതിനു പിന്നാലെ വിവാഹത്തിൽ നിന്നു പിന്മാറി. ഇതറിഞ്ഞതോടെയാണു യുവതി ജീവൻ ഒടുക്കിയതെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളിൽ ചിലർ പറയുന്നു. ഇവർ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു.

സ്ഥലത്തെത്തിയ സുഹൃത്തുക്കളിൽ ഒരാളാണു വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇതിനിടെ, കറുത്ത കാറിൽ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം.

കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാൾക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്നു കണ്ടാണു വിട്ടയച്ചത് എന്നാണു പൊലീസ് ഭാഷ്യം. അപ്പാർട്ട്‌മെന്റിൽ സ്ഥിരമായി ലഹരി വിൽപന നടന്നതായും അസമയത്ത് ആളുകൾ വന്നു പോയിരുന്നതായും സമീപവാസികൾ പറയുന്നു.

സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടർന്ന് നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.എളമക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.