കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ നാലു നാൾ ബിാക്കി നിൽക്കവേ ഫലപ്രവചനവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയാണ് മാധവൻ തെരഞ്ഞെടുപ്പു ഫലത്തിൽ തന്റെ വിലയിരുത്തൽ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫ് 80 സീറ്റു നേടി അധികാരം നിലനിർത്തുമെന്നാണ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റാണ് കിട്ടുക. ഒരു സീറ്റ് ട്വന്റി 20 നേടുമ്പോൾ ബിജെപിക്ക് മാധവന്റെ വിലയിരുത്തലിൽ വിജയമൊന്നും ഉണ്ടാവില്ല.ട

അതേസമയം സിപിഎമ്മിന്റെ കണക്കുകൾ പരിശോധിച്ചാൽ 85 വരെയോ, തരംഗമുണ്ടായാൽ 90ന് മുകളിൽ നൂറ് വരെയോ വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് ഓരോഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണം നേടുമെന്ന് ഉറപ്പിക്കുന്നത്. ചില മണ്ഡലങ്ങളിൽ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. 85 സീറ്റുകളിലേക്ക് എത്താൻ സാധിക്കുമെന്നും അവർ കണക്കു കൂട്ടുന്നു.

80 സീറ്റിൽ വരെ പ്രതീക്ഷ പറയുന്ന സിപിഐ ,പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്. അതേസമയം യുഡിഎഫും വിജയം ഉറപ്പാണെന്ന അവകാശവാദത്തിലാണ്. യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതൽ 82വരെ കോൺഗ്രസ് കണക്കുകൂട്ടമ്പോൾ ,മലബാറിൽ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം വോട്ടർമാർ ഇക്കുറി യുഡിഎഫിനെ വല്ലാതെ പിന്തുണച്ചിരിക്കുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് തകരരുത് എന്ന വികാരത്തിലാണ് മുസ്ലിം സമുദായ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നത്. തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകൾ ഇടതിന് എതിരായി മാറുമെന്നും യുഡിഎഫ് നേതാക്കൾ വിലയിരുന്നു. യുഡിഎഫ് നേതൃത്വം ജില്ലാ നേതൃത്വങ്ങളോട് അവലോകന റിപ്പോർട്ട് തേടിയിരുന്നു. ഇതുപ്രകാരം മണ്ഡലം തലത്തിൽ ഡാറ്റകൾ ശേഖരിച്ച് പരിശോധന നടത്തി. ഇതിന് ശേഷമാണ് വിജയം തങ്ങൾക്കാണ് എന്ന് യുഡിഎഫ് പറയുന്നത്. 80 സീറ്റുകൾ വരെ ലഭിക്കാമെന്നും അവർ അവകാശപ്പെട്ടുന്നു. കേരളത്തിൽ പിണറായി വിരുദ്ധത ശക്തമായിരുന്നു എന്നും. ഇത് യുഡിഎഫ് എന്ന ബദലിലേക്ക് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.

ഞായറാഴ്ചയാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. വോട്ടെണ്ണൽ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ ടിപി സി ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഇവർക്ക് 29ന് ആർ. ടി. പി. സി. ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. ആർ. ടി. പി. സി. ആർ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തിൽ മെയ് ഒന്നിന് എടുത്ത ആന്റിജൻ പരിശോധന ഫലമുള്ളവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം. കോവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളിൽ ആർ. ടി. പി. സി. ആർ പരിശോധനയോ, രണ്ടുഡോസ് വാക്സിനോ എടുത്തവരെയാകും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുക എന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മെയ്‌ രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിർദ്ദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറിൽനിന്നും വിജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോൾ വിജയിച്ചയാൾക്ക് രണ്ടിൽ കൂടുതൽ പേരെ ഒപ്പംകൂട്ടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.