കൊൽക്കൊത്ത: ബംഗാളിൽ നാടകീയ രാഷ്ട്രീയ സംഭവങ്ങൾ. നാരദ കൈക്കൂലി കേസിൽ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തു.രണ്ട് മന്ത്രിമാരുൾപ്പടെ നാല് തൃണമൂൽ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.

തന്നെ അറസ്റ്റു ചെയ്തുവെന്ന് ഹിർഹദ് ഹക്കീം അറിയിച്ചു. എന്നാൽ അറസ്റ്റ് വാർത്ത സിബിഐ നിഷേധിച്ചിരിക്കുകയാണ്. ഇവരെ സിബിഐ ഇന്നു രാവിലെ വീടുകളിലെത്തി കസ്റ്റഡിയിൽ എടുത്ത് നിസാം പാലസ് ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവരെ പ്രോസിക്യുട്ട് ചെയ്യാൻ ഗവർണർ ജഗ്ദീപ് ധൻകർ കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി.

വൈകാതെ തന്നെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ഇവർക്കെതിരായ കുറ്റപത്രവും സിബിഐ ഉടൻ സമർപ്പിച്ചേക്കും. നോട്ടീസ് പോലും നൽകാതെയാണ് സിബിഐ തന്നെ അറസ്റ്റു ചെയ്തതെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ബംഗാൾ നഗര വികസന മുനിസിപ്പൽ വകുപ്പുകളുടെ മന്ത്രിയായ ഫർഹിദ് ഹക്കീം പറഞ്ഞു.

അതിനിടെ, മന്ത്രിയേയും എംഎ‍ൽഎമാരേയും കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി സിബിഐ ഓഫീസിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയാണ് മമതയുടെ ആരോപണങ്ങൾ. സിബിഐ രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

അഞ്ചു വർഷം മുൻപ് നടന്ന കേസിലാണ് ഇപ്പോൾ സിബിഐയുടെ നടപടി. ഇവർ ക്കൈക്കൂലി വാങ്ങുന്ന ദൃശ്യം നാരദ പോർട്ടൽ ഒളികാമറയിലൂടെ പുറത്തുവന്നിരുന്നു. 2014ൽ നടന്ന ഒളികാമറ ദൃശ്യങ്ങൾ 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് നാരദ പുറത്തുവിട്ടത്.

ഫർഹിദിനെ കസ്റ്റഡിയിൽ എടുക്കാൻ സിബിഐ സംഘമെത്തിയതോടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി എത്തി. കേന്ദ്രസേനയെ ഫർഹിദിന്റെ വീടിനു പുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ച ശേഷമാണ് സിബിഐ സംഘം വീടിനുള്ളിൽ പ്രവേശിച്ചത്. 20 മിനിറ്റോളം വീട്ടിൽ ചോദ്യം ചെയ്തശേഷമാണ് സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയത്.

സിബിഐ ബിജെപിയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുകയാണെന്ന് തൃണമുൽ കോൺഗ്രസ് ആരോപിച്ചു. കേസിൽ പ്രധാന പ്രതികളായ മുകുൾ റോയ്, സുവേന്ദു അധികാരി അടക്കമുള്ളവർ ബിജെപിയിൽ ചേർന്നതോടെ നടപടിയിൽ നിന്ന് രക്ഷപ്പെട്ടു. ബിജെപിയിൽ ചേർന്നാൽ ഏതു കേസിലും ക്ലീൻ ചിറ്റ് കിട്ടുമെന്ന അവസ്ഥയാണെന്നും തൃണമൂൽ ആരോപിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആനുകൂല്യങ്ങൾ നൽകുന്നതിന് തൃണമൂൽ കോൺഗ്രസിലെ മന്ത്രിമാരും നേതാക്കളുമടക്കം 13 പേർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യമാണ് നാരദ ന്യുസ് പുറത്തുവിട്ടത്. കമ്പനി മേധാവി എന്ന നിലയിൽ ആൾമാറാട്ടം നടത്തിയാണ് നാരദ മേധാവിയും മലയാളി മാധ്യമപ്രവർത്തകനുമായ മാത്യൂ സാമുവൽ തൃണമൂൽ നേതാക്കളെ സമീപിച്ചത്.

ഫർഹിദ് ഹക്കീം മുകുൾ റോയ്, സൗഗത റോയ്, കകോലി ഗോഘ് ദസ്തിദർ, സുൽത്താൻ അഹമ്മദ്, സുബ്രത മുഖർജി, സുവേന്ദു അധികാരി, സോവൻ ചാറ്റർജി, അപരുപ പൊദ്ദാർ, മദൻ മിത്ര, ഇക്‌ബാൽ അഹമ്മദ്, പർസൂൺ ബാനർജി, എച്ച്എംഎസ് മിർസ എന്നിവരാണ് നാരദയുടെ ഒളികാമറയിൽ കുടുങ്ങിയത്.

കേസിൽ 2017 മാർച്ച് 17ന് കൊൽക്കൊത്ത ഹൈക്കോടതി സിബിഐയുടെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ആവശ്യമെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിരുന്നു. ഏപ്രിൽ 17ന് ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്.