തിരുവനന്തപുരം: സായൂജേ നിന്റെ നാളുകൾ എണ്ണപ്പെട്ടു. കൊലവിളിയുമായി മനോരാജ് നാരാണയൻ ഇട്ട എഫ് ബി ലൈവ് നേരത്തെ ചർച്ചയായിരുന്നു. 2017 ഒക്ടോബറിലായിരുന്നു അത്. അന്ന് ദേശാഭിമാനിയിലെ റെസിഡന്റ് എഡിറ്ററായിരുന്നു മനോരാജ് നാരയണന്റെ സഹോദരനായ പി എം മനോജ്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. അതിന് ശേഷം വിവാദങ്ങളിൽ ഒന്നും മനോരാജ് നാരായൺ ചെന്നിപെട്ടില്ല. കരുതലോടെയായി യാത്ര.

ഇതിനിടെയാണ് വീണ്ടും മനോരാജ് നാരായണന്റെ പേര് ചർച്ചകളിൽ എത്തുന്നത്. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണഅ ഈ പേരിനെ വിവാദങ്ങളിലേക്ക് കൊണ്ടു വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരനെതിരെ നേരത്തെ ക്വട്ടേഷൻ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഷാഫിയുടെ ആരോപണങ്ങൾ ചർച്ചയാകുന്നത്. കള്ളകടത്ത് സംഘവുമായി മനോരാജ് നാരായണനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നു പുറത്തു വരുന്നതിന് മുമ്പേയാണ് ഈ ആക്രമണവും.

കണ്ണൂരിൽ സിപിഎമ്മിലെ അതിശക്തരിൽ ഒരാളാണ് ഇന്ന് മനോരാജ് നാരായണൻ. പി ജയരാജനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. കുഞ്ഞനന്തൻ ജയിലിലായ ശേഷം സിപിഎമ്മിൽ മനോരാജ് നാരായണൻ ഏറെ കരുത്തനായി മാറുകയും ചെയ്യും. ആകാശ് തില്ലങ്കേരിയുമായി മനോരാജ് നാരായണന് അടുത്ത ബന്ധമുണ്ടെന്നാണ് ഷാഫി പറമ്പിൽ അടക്കമുള്ളവർ ഉന്നയിക്കുന്ന ആരോപണം. കൊടി സുനിയുമായുള്ള അടുപ്പവും പ്രതിപക്ഷം ചർച്ചയാക്കുന്നു.

പിഎം മനോജിനെ പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് മനോരാജ്. എന്നാൽ പാർട്ടി വിരുദ്ധമായതൊന്നും പോസ്റ്റ് ചെയ്യാറില്ല. വിവാദമുണ്ടാകാൻ സാധ്യതയുള്ള ഫോട്ടോകൾ പോലും ഫെയ്‌സ് ബുക്കിൽ ഇല്ല. സൗമ്യമായ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ നടത്തുന്നത്. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ വിവാദമുണ്ടാക്കുന്നതൊന്നും നിലവിൽ ഇല്ല. എന്നാൽ ചില പഴയ കേസുകൾ മനോജിന്റെ സഹോദരനെതിരെ ഉണ്ടുതാനും.

ആർ. എസ്. എസ് പ്രവർത്തകനെ കൊന്ന കേസിലും കൂത്തുപറമ്പിൽ ആയുധശേഖരം സൂക്ഷിച്ച കേസിലും പ്രതിയാണിയാൾ. കൂത്തുപറമ്പ് പുറക്കളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിന് ആകാശ് തില്ലങ്കേരി, കൊടി സുനി എന്നിവരുടെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനോരാജ് നാരായണനെതിരെ ഇപ്പോൾ ഷാഫി പറമ്പിൽ ആരോപം ഉന്നയിക്കാനുള്ള പ്രധാന കാരണവും. എന്നാൽ നിലവിലെ വിവാദങ്ങളുമായി ഇദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും ആരും പുറത്തു വിട്ടിട്ടില്ല.

2017ൽ കണ്ണൂരിൽ വാളാങ്കിച്ചാൽ മോഹനൻ ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിലാണ് ആർഎസ്എസ് പ്രവർത്തകൻ സായൂജിനെതിരെ കൊലവിളി ഉയർന്നത് . പന്യന്നൂർ ചന്ദ്രന്റെയും പാനൂരിലെ ജയകൃഷ്ണന്റെയും ഗതിയാണ് വരാൻ പോകുന്നതെന്ന ഭീഷണിയും പ്രകടനത്തിൽ ഉയർന്നിട്ടുണ്ട്. അന്ന് എം.ബി രാജേഷ് എംപിയും, പി ജയരാജനും, എ എൻ ഷംസീർ എം എൽ എയും പങ്കെടുത്ത പരിപാടിയിലാണ് കൊലവിളിയുമായി പ്രകടനം നടന്നത്.

സായൂൂജിന്റെ നാളുകൾ എണ്ണപ്പെട്ടെന്നും കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടുമെന്ന കൊലവിളിയാണ് പ്രകടനത്തിൽ ഉയർന്നത്. മനോജിന്റെ സഹോദരനായ മനോരാജ് നാരായണനാണ് കൊലവിളി ഫേസ്‌ബുക്ക് ലൈവിലൂടെ സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചത്. അന്ന് മനോരാജ് നാരായണനെതിരെ അന്ന് പൊലീസ് കേസെടുത്തതുമില്ല.

അതിന് മുമ്പ് പഴയ നിരത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടിയതിനെ തുടർന്ന് നേരത്തെ മനോരാജ് അറസ്റ്റിലായിരുന്നു. സായൂജിനെതിരെ കൊലവളിക്ക് പിന്നാലെ ആക്രമണവും നടന്നിരുന്നു. ആക്രമണത്തിൽ സായൂജിനും മറ്റൊരു പ്രവർത്തകനും പരിക്കേറ്റു. പരസ്യമായി കൊലവിളി മുഴക്കിയതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. ഇതിനിടെയാണ് സായൂജിന് നേരെ ബോംബേറുണ്ടായത് .