ന്യൂഡൽഹി: നിയമസഭകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കണ്ണും നട്ടിരിക്കവേയാണ് ഡൽഹിപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നും അജയ് മാക്കന്റെ രാജി, കോൺഗ്രസ്- ആം ആദ്മി സഖ്യത്തെ ഏറ്റവുമധികം എതിർക്കുന്ന നേതാവ് കൂടിയാണ് അജയ് മാക്കൻ. ആരോഗ്യകാരണങ്ങളാണ് രാജിക്ക് കാരണമായി പറയുന്നതെങ്കിലും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദേശീയ നേതൃത്വത്തിലേക്ക് മാക്കൻ വരുമെന്നാണ് റിപ്പോർട്ട്.

രാജി വിവരം ട്വിറ്ററിലൂടെ അറിയിക്കുന്നതിനു മുമ്പ് അജയ് മാക്കൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിനു ശേഷം നാലു കൊല്ലം സംസ്ഥാന കോൺഗ്രസ് തലപ്പത്തിരിക്കുമ്പോൾ രാഹുൽഗാന്ധിയും പാർട്ടിപ്രവർത്തകരും മാധ്യമങ്ങളും നൽകിയ സ്നേഹവും പിന്തുണയും അളവറ്റതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാവരും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

2018 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ മാക്കൻ രാജി വെക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2017 ൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാനുള്ള സന്നദ്ധത മാക്കൻ അറിയിച്ചുവെങ്കിലും അന്ന് പാർട്ടി ഉപാധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി അദ്ദേഹത്തോട് പദവിയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ മാക്കനും കോൺഗ്രസ് ദേശീയ നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു.