മുംബൈ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മന്മോഹൻ സിങ്ങിന്റെ ജീവചരിത്രം സിനിമയാകുമ്പോൾ വിവാദതീയും ആളുകയാണ്. ഈ അവസരത്തിലാണ് മന്മോഹന് പിന്തുണയമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. മന്മോഹന്റെ ജീവചരിത്രം വിവരിക്കുന്ന ചിത്രത്തിന് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലർ യൂട്യൂബിൽ ഇറങ്ങി ദിവസങ്ങൾക്കകം തന്നെ വിവാദശരങ്ങളും ഉയരാൻ തുടങ്ങിയിരുന്നു. എന്നാൽ മൻ മോഹൻ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററല്ലെന്നും മറിച്ച് വിജയം കൊയ്ത പ്രധാനമന്ത്രിയാണെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്.

ജനങ്ങൾ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പത്തു വർഷം ഇന്ത്യയെ നയിക്കുകയും ചെയ്ത നേതാവ് എങ്ങനെ ആക്‌സിഡന്റൽ പ്രധാനമന്ത്രിയാകുമെന്നാണ് സഞ്ജയ് ചോദക്കുന്നത്. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച നേതാവാണ് മന്മോഹൻ സിങ്ങെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയായ എൻ.ഡി.എയിലെ പ്രമുഖ കക്ഷിയാണ് ശിവസേന. ഡോ. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി'നെതിരേ നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേർ നായകനാകുന്ന ചിത്രം വസ്തുതകൾക്ക് വിരുദ്ധമാണെന്നായിരുന്നു കോൺഗ്രസ് ആരോപണം.

മന്മോഹൻ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മന്മോഹൻ സിങ് എന്നാണ് ട്രെയിലറിൽ സൂചന നൽകുന്നത്

യൂത്ത് കോൺഗ്രസ് മഹാരാഷ്ട്ര ഘടകവും ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് പ്രത്യേക സ്‌ക്രീനിങ്ങ് നടത്തി വസ്തുതാവിരുദ്ധമായ ദൃശ്യങ്ങൾ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി ട്വിറ്ററിൽ ഈ സിനിമയുടെ ട്രയിലർ ഷെയർ ചെയ്തത് കോൺഗ്രസിനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.