റായ്പുർ: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് കോസയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്‌ഗഢ് പൊലീസിന്റെ നക്സൽ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി) ആണ് ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീൽവയ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കോസയെ വധിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് തോക്കും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഛത്തീസ്‌ഗഢിലെ മല്ലപ്പാറ സ്വദേശിയായ കോസ, കഴിഞ്ഞ 15 വർഷമായി മാവോവാദി സംഘടനകളിൽ സജീവമാണെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. മാവാവോദികളുടെ 'മിലിട്ടറി ഇന്റലിജൻസ് ഇൻ ചാർജ്' പദവി വഹിച്ചിരുന്ന കോസ മലാങ്കിർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചോളം കേസുകളിൽ പൊലീസ് തിരയുന്ന പ്രതി കൂടിയാണ് ഇയാൾ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

തിങ്കളാഴ്ച സുക്മയിൽ 15 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേരെ മാവോവാദികൾ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സുരക്ഷാസേനയുമായി അടുപ്പമുള്ള കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ദന്തേവാഡ വനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. ഏപ്രിൽ ആദ്യവാരം സുക്മയിൽ 22 ജവാന്മാരാണ് മാവോവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.