കൊച്ചി: പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നക്സൽ വർഗീസിന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ തീരുമാനമായി. നഷ്ടപരിഹാരം നൽകുന്നത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന സർക്കാർ നിലപാടിന് ഹൈക്കോടതി അംഗീകാരം നൽകി. 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന്റെ സഹോദരൻ എ തോമസ് ഉൾപ്പെടെയുള്ള ബന്ധുക്കളാണ് ഹരജി നൽകിയത്.

ഹരജിക്കാരോട് സർക്കാരിന് മുമ്പിൽ ഉചിതമായ ഉപേക്ഷ സമർപ്പിക്കാനും അതിൽ മൂന്നാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

നക്സൽ നേതാവായിരുന്ന വർഗീസ് കൊള്ളയും കൊലയും നടത്തുന്ന ക്രിമിനലായിരുന്നു എന്നായിരുന്നു 2016 ജൂണിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി സന്തോഷ് കുമാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

വിവാദമായതോടെ സത്യവാങ്മൂലത്തെ തള്ളി അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തുകയും ചെയ്തു. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പാർട്ടി നയത്തിന് നിരക്കുന്നതല്ലെന്നും പാർട്ടിയുടെ കാഴ്ചപ്പാട് ഇതല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലം നൽകിയത് യുഡിഎഫ് സർക്കാർ നിയമിച്ച അഭിഭാഷകനായിരുന്നെന്നും ഈ അഭിഭാഷകനെ എൽഡിഎഫ് സർക്കാർ മാറ്റിയിരുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.