മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ പിടിയിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ കുരുക്ക് മുറുക്കുന്നു. കേസിൽ ആര്യൻ ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ഉച്ചക്കു ശേഷമാണ് ഡ്രൈവർ ഹാജരായത്.

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആര്യനുൾപ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ നിർണായകമായ കണ്ടെത്തലുകൾ എൻ.സി.ബി നടത്തിയിരുന്നു. ആര്യന്റെ ഫോൺ അടക്കം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേസിൽ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എൻ.സി.ബി ഇപ്പോൾ നടത്തുന്നത്. അതിനിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ റെയിഡ്. സിനമാ നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്രയിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയിഡ് നടത്തിയത്. കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്.

കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ജാമ്യഹരജി പരിഗണിക്കാനുള്ള അധികാരം മയക്കുമരുന്ന് കേസ് നടപടികൾക്കായുള്ള പ്രത്യേക എൻഡിപിഎസ് കോടതിക്കാണെന്ന അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചാണ് വിധി. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും.

മുംബൈയിൽനിന്നു ഗോവയിലേക്കു സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, പഴ്‌സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എൻസിബി അറിയിച്ചു.