മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു ചോദ്യം ചെയ്യൽ കൂടി. നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച അർജുന്റെ വീട്ടിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. തുടർന്ന് മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി രണ്ടാമതും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഗബ്രിയേലയെ ബുധനാഴ്ച എൻ.സി.ബി ചോദ്യം ചെയ്തു. കേസിൽ നേരത്തേ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക് രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എൻ.സി.ബിയുടെ സംശയം.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരിമാഫിയയിലേക്കും നീളുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്‌ളാറ്റിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിരുന്നു.