ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കാണാതായ കുഞ്ഞിനെ മുക്കാൽമണിക്കൂറിനുള്ളിൽ കണ്ടെത്തിയസംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത. കളമശ്ശേരിയിലെ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുരാജാണ്(29) കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ശ്രമം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഇവരുടെ കാമുകനായിരുന്നു.

കാമുകൻ തന്നിൽ നിന്ന് അകലുന്നു എന്ന് മനസ്സിലാക്കിയാണ് കുട്ടിയെ തട്ടിയെടുത്തത്. ഈ കുട്ടി കാമുകന്റേതാണെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്യാനായിരുന്നു ശ്രമം. ഇതാണ് പൊളിഞ്ഞത്. കാമുകൻ വേറെ ബന്ധത്തിലേക്ക് പോകുന്നുവെന്ന് സംശയിച്ചായിരുന്നു ഈ ആസൂത്രണം. കോട്ടയം മെഡിക്കൽ കോളേജിന് അടുത്തു താമസിച്ച് വിശദമായ ആസൂത്രണം തയ്യാറാക്കി. ഇതെല്ലാം നീതു ഒറ്റയ്ക്കാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ നീതു എല്ലാം വിശദീകരിച്ചു. ഇബ്രാഹിം വിവാഹതനാകാൻ തീരുമാനിച്ചതാണ് എല്ലാത്തിനും കാരണം. കുട്ടിയുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം മുടക്കനായിരുന്നു ശ്രമം.

ഇബ്രാഹിമും നീതുവും സുഹൃത്തുക്കളായിരുന്നു. നീതു ഗർഭിണയായെങ്കിലും അത് അലസിപ്പോയി. ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം വിവാഹത്തിന് ശ്രമിക്കുന്നതെന്ന് അറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിമും നീതുവും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിന്റെ ഭർത്താവ് വിദേശത്തും. ഇതിനിടെയാണ് ഇവർ തമ്മിൽ അടക്കുന്നതും ഗർഭിണിയാകുന്നതും.

കുട്ടിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഹോട്ടൽ ഫ്‌ളോറൽ പാർക്കിലെ ജനറൽ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു. ഇവരുടെ സംശയമാണഅ നിർണ്ണായകമായത്. ഹോട്ടലിന്റെ ജനറൽ മാനേജർ സാബു സിറിയക്, റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്കുതോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്‌പി ഡി. ശിൽപ വ്യക്തമാക്കി. പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്‌പി. കൂട്ടിച്ചേർത്തു. കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതേത്തുടർന്ന് സമീപത്തെ ലോഡ്ജിൽനിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഴ്‌സ് വേഷത്തിൽ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടൻ ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടൽ ഫ്‌ളോറൽ പാർക്കിൽ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

ഹോട്ടലിൽനിന്ന് കാർ വിളിച്ചുകൊടുക്കാൻ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്‌സ്, ടാക്‌സിഡ്രൈവർ അലക്‌സ് സെബാസ്റ്റ്യനെ വിളിച്ചപ്പോൾ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവർ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു.

കൈക്കുഞ്ഞുമായി ഹോട്ടൽറൂമിലേക്ക് പ്രതി പോകുന്നത് കണ്ടത് റിസപ്ഷനിസ്റ്റ് നിമ്മി എന്നു വിളിക്കുന്ന എലിസബത്തായിരുന്നു. 'കുഞ്ഞിനെ അമൃതാ ആശുപത്രിയിൽ കൊണ്ടുപോകണം ഒരു ടാക്സി കാർ വിളിച്ചുതരണം,' -മുറിയിലെത്തിയശേഷം നിമ്മിയോട് പ്രതി ഇങ്ങനെ പറഞ്ഞു. റിസപ്ഷനിസ്റ്റ് ഉടൻതന്നെ സമീപത്തെ ടാക്സി വിളിച്ചു. ഹോട്ടലിലെത്തിയ കാറിന്റെ ഡ്രൈവർ ആരേയുംകൊണ്ടാണ് പോകേണ്ടതെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കൊച്ചുകുഞ്ഞിനെയും കൊണ്ടുപോകാനാണെന്ന് നിമ്മി പറഞ്ഞു. ഈ സമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുകുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പൊലീസ് പരക്കം പായുകയാണെന്നും ടാക്സി ഡ്രൈവറും പറഞ്ഞു.

ഇതോടെ റിസപ്ഷനിസ്റ്റിനും സംശയമായി. നാലുദിവസംമുമ്പ് പ്രതി ഹോട്ടലിൽ മുറിയെടുത്തപ്പോൾ ഏകദേശം ഏഴുവയസ്സു പ്രായംതോന്നിക്കുന്ന ആൺകുട്ടി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. നിമ്മി, ജനറൽ മാനേജർ സാബുവിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ഈ സമയമത്രയും പ്രതി കുഞ്ഞിനെയുംകൊണ്ട് മുറിക്കുള്ളിലുണ്ടായിരുന്നു. ടാക്സി ഡ്രൈവർ വന്നത് ഇവരെ അറിയിച്ചില്ല. ജനറൽ മാനേജർ ഗാന്ധിനഗർ എസ്.െഎ.യെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ പിടികൂടി.

ജനുവരി നാലാംതീയതിയാണ് പ്രതി നീതുരാജ് ഹോട്ടൽ ഫ്‌ളോറൽ പാർക്കിൽ മുറിയെടുത്തത്. വൈകീട്ട് ഏഴിനാണെത്തിയത്. കാക്കനാട് ഇൻഫോ പാർക്കിലാണ് ജോലിയെന്നും മെഡിക്കൽ കോളേജിൽ ചികിത്സയുണ്ടെന്നും പറഞ്ഞാണ് വൈകീട്ട് മുറിയെടുത്തത്. 202-ാംനമ്പർ ഡബിൾ റൂമിലായിരുന്നു. നീതുരാജ് ആർ. എന്ന പേരാണ് നൽകിയത്. വോട്ടേഴ്സ് ഐ.ഡി. തെളിവായി നൽകി. എല്ലാ ദിവസവും ഇവർ മെഡിക്കൽ കോളേജിലേക്ക് പോയിരുന്നു.