ലണ്ടൻ: ലോകത്തിന് പ്രതീക്ഷയേകി കോവിഡ് വാക്‌സിൻ വിതരണം പുരോഗമിക്കുമ്പോഴും ആശങ്കയുണർത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിലവിലെ കോവിഡ് വാക്‌സിനും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.കെയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം വാക്സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യു.കെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും അദ്ദേഹം സുചിപ്പിച്ചു.

കോവിഡ് വാക്സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാൽ വൈറസിന്റെ ജനിതക മാറ്റങ്ങൾ കുത്തിവെപ്പിനെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.

വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക , ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു.

കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാൽ ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും ഷാരോൺ പീകോക്ക് കൂട്ടിച്ചേർത്തു.