കൊച്ചി: ഡ്രീം വേൾഡ് വാട്ടർ പാർക്കിലേക്ക് വിനോദ യാത്രയ്ക്ക് പോയ സ്‌കൂൾ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും ചർമ്മ രോഗങ്ങളും ചൊറിച്ചിലും പിടിപെട്ട് ചികിത്സയിൽ. നോർത്ത് പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് വാട്ടർപാർക്കിലെ പൂളിൽ ഇറങ്ങിയ ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടത്. കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

നവംബർ 8 നാണ് സ്‌കൂളിലെ 3,4 ക്ലാസ്സിലെ ഇരുനൂറോളം കുട്ടികൾ ചാലക്കുടിയിലെ ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ വിനോദ യാത്രയ്ക്കായി എത്തിയത്. റൈഡുകളിൽ എല്ലാം കയറിയ ശേഷം കുട്ടികൾ പൂളിലിറങ്ങി. പിന്നീട് തിരികെ വീട്ടിലെത്തിയ ശേഷമാണ് കുട്ടികൾക്ക് കണ്ണുകൾക്ക് പുകച്ചിലും ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാൻ തുടങ്ങിയത്. അൽപ്പ സമയത്തിനുള്ളിൽ പലർക്കും ജലദോഷവും പനിയും പിടിപെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ മാതാപിതാക്കൾ കുട്ടികളെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടു പോയി. ഇതിനിടയിൽ പല കുട്ടികൾക്കും പനിയും ഛർദ്ദിയും മൂർച്ഛിച്ചു. കണ്ണുകളിലും ചെവികളിലും അണുബാധയും പിടിപെട്ടു.

ആദ്യ ആഴ്ച മാതാപിതാക്കൾ ആരും തന്നെ വാട്ടർപാർക്കിൽ നിന്നും കുട്ടികൾക്ക് അണുബാധയുണ്ടായതാണെന്ന് അറിഞ്ഞില്ല. പിന്നീട് കുട്ടികളുടെ മാതാപിതാക്കൾ തമ്മിൽ രോഗവിവരത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് വിനോദ യാത്രയ്ക്ക് പോയ കുട്ടികൾക്കെല്ലാം തന്നെ രോഗം പിടിപെട്ട വിവരം അറിയുന്നത്. തുടർന്ന് ഇക്കാര്യം സ്‌കൂൾ അധികൃതരെ അറിയിച്ചു.

സ്‌കൂൾ അധികൃതർ ഉടൻ തന്നെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി മാതാപിതാക്കൾക്ക് അറിയിപ്പ് നൽകി. ചാലക്കുടി ഡ്രീം വേൾഡ് വാട്ടർ പാർക്കിലേക്ക് വിനോദ യാത്രയ്ക്ക് പോയ കുട്ടികൾക്ക് അണുബാധയും, പനിയും പിടിപെട്ടിട്ടുണ്ട്. അതിനാൽ കുട്ടികളെ ശ്രദ്ധിക്കുകയും ചികിത്സ നൽകുകയും ചെയ്യണമെന്നായിരുന്നു നിർദ്ദേശം. തൊട്ടു പിന്നാലെ വാട്ടർ പാർക്ക് അധികൃതരെ വിവരം അറിയിച്ചു. കുട്ടികളുടെ ചികിത്സ അവർ ഏറ്റെടുത്തു കൊള്ളാമെന്ന് മറുപടി നൽകി. ഇക്കാര്യവും സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചു. കുട്ടികൾക്ക് രോഗം ബാധിച്ചതിനാൽ 23,24 ദിവസങ്ങളിൽ കുട്ടികൾക്ക് അവധി നൽകിയിരിക്കുകയാണ്.

അതേ സമയം പാർക്കിനെതിരെ മതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ നോക്കാതെ ഇത്തരത്തിൽ പാർക്ക് പ്രവർത്തിക്കുമ്പോൾ എന്ത് വിശ്വാസത്തിലാണ് കുട്ടികളെ ഇവിടേക്ക് അയക്കുക എന്നാണ് അവർ ചോദിക്കുന്നത്.

കുട്ടികളുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണം അവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ പണം മാത്രം നൽകിയാൽ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞോ എന്നും ചികിത്സയിലിരിക്കുന്ന ഒരു കുട്ടിയുടെ മാതാവ് ചോദിക്കുന്നു.

പാർക്കിനെതിരെ പരാതി നൽകുന്ന കാര്യം അടുത്ത ദിവസം നടക്കുന്ന പി.ടി.എ മീറ്റിങ്ങിൽ തീരുമാനിക്കുമെന്നാണ് സ്‌ക്കൂൾ അധികൃതർ പറഞ്ഞത്. കുട്ടികൾക്ക് രോഗം പിടിപെട്ട വിവരം അറിഞ്ഞില്ല എന്നും നോർത്ത് പറവൂരിലെ ആരോഗ്യ പ്രവർത്തകർ വഴി വിവരം അന്വേഷിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നും എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ മറുനാടനോട് പറഞ്ഞു.