ലണ്ടൻ: സ്വാൻസീ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ് ഇന്ത്യയിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. നിലവിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനും, പുതിയ ഓപ്പറേഷൻ തീയറ്ററുകളിൽ നിയമിക്കുന്നതിനുമായി ഏകദേശം 900 നഴ്സുമാരുടെ ഒഴിവുകളാണ് ഇവിടെയുള്ളത്.

വെയ്ൽസ് ഓൺലൈനിൽ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് 2022-23 ൽ 350നഴ്സുമാരെയാണ് വിദേശത്തു നിന്നും റിക്രൂട്ട് ചെയ്തത് എന്നാണ്. അതിനു മുൻപത്തെ വർഷം 60 പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടപ്പ് സാമ്പത്ത്ക വർഷം മറ്റൊരു 350 പേരെ കൂടി റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചീഫ് എക്സിക്യുട്ടീവ് മാർക്ക് ഹാക്കെറ്റിന്റെ അനുമതിയോടെയായിരിക്കും ഇത്.

ഇത്രയും വലിയൊരു എണ്ണം നഴ്സുമാരെ വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നതോടെ മറ്റൊരു ചോദ്യം ഇവിടെ ഉയരുകയാണ് സ്വാൻസീയും വെയ്ൽസും തദ്ദേശിയർക്ക്ആവശ്യത്തിനുള്ള പരിശീലനം നൽകി എന്തുകൊണ്ട് തദ്ദേശീയരായ നഴ്സുമാരെ സൃഷ്ടിക്കുന്നില്ല എന്നതാണത്. മറ്റൊരു ചോദ്യം, ഇത്രയധികം നഴ്സുമാരുടെ കൊഴിഞ്ഞു പോക്ക് കേരളം പോലുള്ളിടങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലയെ പ്രതികൂലമായി ബാധിക്കുകയില്ലെ എന്നതാണ്.

അനുഭവ സമ്പത്തുള്ള നഴ്സുമാരെ അത്യാവശ്യമായി വന്നതുകൊണ്ടാണ് വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത് എന്ന് നഴ്സിങ് ആൻഡ് പേഷ്യന്റ് എക്സ്പീരിയൻസ് ഡയറക്ടർ ഗരേത് ഹോവൽസ് പറയുന്നു. തദ്ദേശീയരുടെ കാര്യത്തിലാണെങ്കിൽ, വളരെ ചുരുക്കം പേർക്കേ ഈ തൊഴിലിനോട് താത്പര്യമുള്ളു എന്നും അദ്ദേഹം പറയുന്നു. നിലവിൽ ഏജൻസി നഴ്സുമാരും നഴ്സിങ് ബാങ്കുമാണ് പല ആശുപത്രികളിലേയും നഴ്സുമാരുടെ കുറവ് വലിയൊരു പരിധിവരെ പരിഹരിക്കുന്നത്. ഇത് പലപ്പോഴും 40 ശതമാനം വരെ അധിക ചെലവ് വരുത്തുന്നുമുണ്ട്.

വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത് ഒന്നു കൂടി ചെലവ് കുറഞ്ഞ പ്രക്രിയയാണ്. നിലവിൽ ബാൻഡ് 5 ൽ ഒരു നഴ്സിന് നൽകുന്നത് ശരാശരി 27,055 പൗണ്ടാണ്.. എന്നാൽ, പുതിയതായി നിയമിക്കപ്പെട്ട് എത്തുന്നവർ യു കെ റെജിസ്ട്രേഷൻ പൂർത്തിയാകുന്നത് വരെ അതിനു താഴെയുള്ള ബാൻഡ് 4 ൽ ജോലി ചെയ്യേണ്ടിവരും.