ന്യൂഡൽഹി:ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ യുവാക്കൾക്ക് ആസിഡ് ലഭിച്ചത് ഓൺലൈനിലൂടെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടപടിയുമായി വനിതാ കമ്മീഷൻ.നടപടികളുടെ ഭാഗമായി ഫ്‌ളിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ചിരിക്കുകയാണ് ഡൽഹി വനിതാ കമ്മിഷൻ.പെൺകുട്ടിയെ ആക്രമിക്കാനായി പ്രതികൾ ആസിഡ് വാങ്ങിയത് ഫ്‌ളിപ്പ്കാർട്ട് വഴിയാണ്.ഇത്തരം ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനെ തുടർന്നാണ് വനിതാ കമ്മിഷൻ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേ സമയം സംഭവത്തിൽ ഫ്‌ളിപ്പ്കാർട്ടും ആമസോണും ഇതുവരെ പ്രതികരിച്ചിട്ടില്ല.ആസിഡ് ആക്രമണത്തിൽ ഗുരുത പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് പെൺകുട്ടിക്ക് നേരെ യുവാക്കളുടെ ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് എറിയുകയായിരുന്നു.ആസിഡ് ദേഹത്ത് വീണതോടെ പെൺകുട്ടി പൊള്ളലേറ്റ് പിടഞ്ഞു.

ആക്രമണത്തിന് പിന്നാലെ മൂന്ന് പേർ അറസ്റ്റിലായിരുന്നു.സചിൻ അറോറ (20), ഹർഷിത് അഗർവാൾ(19),വീരേന്ദർ സിങ് (22) എന്നിവരാണ് പിടിയിലായത്.കേസിൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നെന്ന് പൊലീസ് ആരോപിച്ചു.സചിൻ,ഹർഷിത് എന്നിവർ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു.പൊലീസിനെ വഴിതെറ്റിക്കാനായി വീരേന്ദർ സചിന്റെ ബൈക്കും മൊബൈലുമായി മറ്റൊരിടത്തേക്ക് പോയി.പെൺകുട്ടി സചിനുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പ്രതികൾ നൽകിയ മൊഴി.