ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. രേവ സ്വദേശി പങ്കജ് ത്രിപാതിയാണ് അറസ്റ്റിലായത്. ഇയാളുടെ വീട് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കി.

ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ ഭരണകൂടം പ്രതിയുടെ വീട് പൊളിച്ച് നീക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതേ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പങ്കജിനെ ജാമ്യത്തിൽ വിട്ടയച്ചു.

19കാരിയെ ആണ് പങ്കജ് ത്രിപാതി അതിക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിയെ ആളില്ലാത്ത സ്ഥലത്ത് എത്തിച്ച ശേഷം വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി ഈ ആവശ്യം നിരസിച്ചു. ഇതോടെ പെൺകുട്ടിയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയായിരുന്നു. മുഖത്ത് പലതവണ ഇയാൾ ആഞ്ഞ് ചവിട്ടി. ഇതോടെ പെൺകുട്ടി ബോധരഹിതയായി. സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്ന പങ്കജിന്റെ സുഹൃത്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പങ്കജിനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

ഇതോടെ ഇയാൾ ഉത്തർപ്രദേശിലേക്ക് കടന്നു. എന്നാൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷം ഇയാൾ പൊലീസിന്റെ വലയിലാകുകയായിരുന്നു.