ന്യൂഡൽഹി: പുതുവത്സര രാവിൽ ഇരുപതുകാരിയെ കാറിടിച്ചു വീഴ്‌ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.പ്രതികളായ അഞ്ചു പേർക്കും വധശിക്ഷ നൽകണമെന്ന് കേജ്‌രിവാൾ പറഞ്ഞു.സംഭവത്തെ 'അപൂർവങ്ങളിൽ അപൂർവ'മെന്നു വിശേഷിപ്പിച്ച കേജ്രിവാൾ,പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു.പുതുവത്സര രാവിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ചുകൊണ്ട് യുവതിയുടെ നഗ്‌നമൃതദേഹം റോഡിൽ കണ്ടെത്തിയത്.യുവതിയെ ഇടിച്ചുവീഴ്‌ത്തിയ കാറിലുണ്ടായിരുന്ന അഞ്ചു പേരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

'ആ പെൺകുട്ടിക്ക് സംഭവിച്ച കാര്യങ്ങൾ തികച്ചും ലജ്ജാകരമാണ്. കുറ്റവാളികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം. അവരെ തൂക്കിലേറ്റണം' കേജ്‌രിവാൾ ആവശ്യപ്പെട്ടു. 'ഇത് അപൂർവങ്ങളിൽ അപൂർവമായ സംഭവം തന്നെയാണ്. ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല' കേജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ സുൽത്താൻപുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടം സംഭവിച്ചത്.പുതുവത്സരദിനത്തിലാണ് പുലർച്ചെ ഇരുപതുകാരിയെ വാഹനമിടിച്ചുവീഴ്‌ത്തി കിലോമീറ്ററുകളോളം വലിച്ചിഴച്ചത്.അമൻ വിഹാർ സ്വദേശിയായ 20 വയസ്സുകാരി അഞ്ജലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കാറിനിടയിൽ കുരുങ്ങിയ യുവതിയെ വലിച്ചിഴച്ച് ഒന്നരമണിക്കൂറോളം പ്രതികൾ യാത്ര ചെയ്‌തെന്നാണ് റിപ്പോർട്ട്.

അതേ സമയം യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നു കുടുംബം ആരോപിച്ചു.കാറിലുണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്‌തെന്നു പൊലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കലക്ഷൻ ഏജന്റ്, ഡ്രൈവർ, റേഷൻ കടയുടമ തുടങ്ങിയവരാണു പ്രതികൾ. ഞായറാഴ്ച പുലർച്ചെ ഡൽഹി സുൽത്താൻപുരിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയാണു അമിതവേഗത്തിലെത്തിയ കാർ ഇടിച്ചത്.12 കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ച് കാർ മുന്നോട്ടുപോയി.വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലുള്ള യുവതിയുടെ നഗ്ന മൃതദേഹം കാഞ്ചൻവാലയിലാണു കണ്ടെത്തിയത്.

യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തൽ.യുവതിയും പ്രതികളും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും, അമ്മ ആരോപിച്ചതുപോലെ പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി.