ബംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി കർണാടകയിലെ കോൺഗ്രസ് എംഎ‍ൽഎ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എംഎ‍ൽഎ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിൽ എത്തിയത്. എംഎ‍ൽഎ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. ഈ എൻട്രിക്കൊപ്പം വിവാദങ്ങളും കൊഴുക്കുകയായിരുന്നു.

ബിഗ് ബോസിൽ എംഎ‍ൽഎ സന്ദർശനത്തിന് എത്തിയതായിരിക്കാം എന്നും അനുമാനമുണ്ട്. ഇതിനിടെയാണ് പ്രദീപ് ഈശ്വറിന്റെ പങ്കാളിത്തത്തെ കുറിച്ച് സംപ്രേഷകരായ കളേഴ്‌സ് ടി.വി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുന്നത്. പിന്നാലെ വിഷയം ചർച്ചയാകുകയും എംഎ‍ൽഎക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്.

അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തിന് മാറി നിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് തങ്ങൾ അദ്ദേഹത്തെ എംഎ‍ൽഎയാക്കിയതെന്നും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനല്ലെന്നും വിമർശനമുണ്ട്. ചിക്കബെല്ലാപൂരിലെ ബിജെപി നേതാവ് സുധാകറിനോട് മത്സരിച്ചായിരുന്നു പ്രദീപ് വിജയിച്ചത്.