ന്യൂഡൽഹി: അതിഖ് അഹമ്മദിന്റെ കൊലപാതകത്തിലെ പൊലീസ് വീഴ്ചയെ വിമർശിച്ച് മമത ബാനർജി. യുപിയിൽ അരാജകത്വമെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും മമത പറഞ്ഞു.

ഉത്തർപ്രദേശിൽ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുൻപിൽവച്ചാണ് കുറ്റവാളികൾ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമില്ല എന്നും മമത പറഞ്ഞു.

അതേസമയം, അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകത്തിൽ പ്രതികൾ പിടിയിലായി. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം അന്വേഷിക്കാനായി യോഗി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് പൊലിസുകാരോട് പ്രത്യേകം ആവശ്യപ്പെട്ടു. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.