ഡൽഹി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിമൂന്ന് വർഷമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന മലയാളികൾ അടക്കമുള്ള നാൽപത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോവിഡ് കാലത്ത് അടക്കം ജീവൻ പണയം വച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.

ഡൽഹി ദിൽഷാദ് ഗാർഡിനിലെ താമസിക്കുന്ന മലയാളിയായ ജോസിക്ക് കോവിഡ് സമ്മാനിച്ചത് വലിയ ദുരന്തമാണ്. ഭർത്താവിനെയും ഭർത്യപിതാവിനെയും കോവിഡ് കവർന്നു. രണ്ട് കൊച്ചു കുട്ടികളെ ചേർത്തുവച്ച് ജീവിതത്തിൽ പകച്ചു നിന്ന ജോസിക്ക് ഒരെരൊരു ആശ്വാസം ആർഎംഎലിനെ നഴ്‌സ് ആയുള്ള ജോലിയായിരുന്നു. പതിമൂന്ന് വർഷമായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോസിക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പിരിഞ്ഞു പോകാൻ അറിയിപ്പ് കിട്ടിയത്

ജോസിയെ പോലെ 43 പേർക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. 2009 മുതൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ. മഹാമാരിക്കാലത്ത് കോവിഡ് വാർഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുകയാണെന്ന പേരിൽ ആശുപത്രി പിരിച്ചുവിട്ടത്. ആശുപത്രിയുടെ നീക്കത്തിനെതിരെ കേന്ദ്ര ട്രിബ്യൂണലിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല വിധി ലഭിച്ചില്ല. ഇതോടെ ആണ് അധികൃതർ ധൃതിപിടിച്ചി പിരിച്ചുവിടൽ നടപ്പാക്കിയത്.

പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാൻ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവർ പറയുന്നു. ദീർഘകാലത്തെ ജോലിക്കിടെ മിക്കവർക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടു, ആശുപത്രിയിൽ നൂറിലേറെ ഒഴിവുകൾ നികത്താനുണ്ട്. ഈ സാഹചര്യത്തിൽ ജോലിയിൽ തിരികെ എടുക്കണമെന്നാണ് ആവശ്യം. നിയമനടപടികളുമായി കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.