മംഗളൂരു: മലയാളിയായ കോളജ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേരെ എം.ഡി.എം.എ വില്പനക്കിടെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയും നഗരത്തിൽ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൽ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുഡിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സബ് ഇൻസ്‌പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്. 13,750 രൂപ വില കണക്കാക്കുന്ന 5.071 ഗ്രാം എം.ഡി.എം.എ,1500രൂപ, ഡിജിറ്റൽ അളവുതൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ, രണ്ടു ഇരുചക്ര വാഹനങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.