ലഖ്നൗ: ഉത്തർപ്രദേശിൽ വികസന കാര്യങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണത്തിൽ ഉത്തർപ്രദേശ് ചുവപ്പുനാടയിൽ നിന്ന് ചുവന്ന പരവതാനിയിലേക്ക് മാറിയെന്ന് മോദി പറഞ്ഞു. ഏഴെട്ട് വർഷങ്ങൾക്ക് മുമ്പ് യുപിയിൽ എല്ലായിടത്തും കുറ്റകൃത്യങ്ങളും കലാപങ്ങളും മാത്രമായിരുന്നു. തങ്ങൾ യുപിയെ വികസിതമാക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.

ലഖ്നൗവിൽ നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'യുപിയിൽ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിച്ചിട്ട് ഏഴ് വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്തെ ചുവപ്പുനാട സംസ്‌കാരം അവസാനിപ്പിച്ച് ചുവന്ന പരവതാനി സംസ്‌കാരത്തിലേക്ക് മാറ്റി.

കഴിഞ്ഞ ഏഴ് വർഷമായി യുപിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു. ബിസിനസ് സംസ്‌കാരം വികസിച്ചു. മാറ്റത്തിന് യഥാർത്ഥ ഉദ്ദേശമുണ്ടെങ്കിൽ ആർക്കും അത് തടയാൻ കഴിയില്ലെന്ന് ഇരട്ട എഞ്ചിൻ സർക്കാർ തെളിയിച്ചു,'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.