ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയെന്ന പേരിൽ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത അഭിഭാഷകയായ യുവതി അറസ്റ്റിൽ. ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഭവ്യ റായ് എന്ന യുവതി ജീവനക്കാരനെ ആക്രമിച്ചത്. യൂണിഫോമിൽ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും സുരക്ഷാ ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നോയിഡ സെക്ടർ 128ലാണ് സംഭവം. ഭവ്യ റായ് ജെപി സൊസൈറ്റി പാർപ്പിട സമുച്ചയത്തിൽനിന്ന് വാഹനം പുറത്തേക്ക് എടുക്കുമ്പോൾ ഗേറ്റ് തുറക്കാൻ വൈകിയതോടെ. ആദ്യം സുരക്ഷാ ജീവനക്കാരന്റെ വസ്ത്രത്തിൽ കയറി പിടിക്കുകയും, പിന്നീട് കയ്യേറ്റം ചെയ്യുകയുമായിരുന്നു. അസഭ്യവർഷവും നടത്തി.

കൂടെയുണ്ടായിരുന്ന മറ്റു സുരക്ഷാ ജീവനക്കാർ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ പൊലീസിൽ പരാതിയും നൽകി. ഉടനടി ഇടപെട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.