ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിച്ച് സൗദി അറേബ്യ. കരാർ അനുസരിച്ച് ഈ വർഷം ഇന്ത്യയിൽനിന്ന് 1,75,025 പേർക്കാണ് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുക. ഇന്ത്യൻ ഹജ്ജ് മിഷൻ വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുമെത്താൻ മൊത്തം അനുവദിച്ച ക്വാട്ടയാണിത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യയുടെ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറിൽ ഒപ്പുവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കുവേണ്ടി കോൺസൽ ജനറൽ ഷാഹിദ് ആലമാണ് അധികൃതരുമായി കരാറിൽ ഒപ്പുവെച്ചത്.

കോവിഡിനു മുൻപ്, 2019ൽ ഇന്ത്യയിൽനിന്നുള്ള 1.4 ലക്ഷം പേർക്ക് ഹജ്ജ് ചെയ്യാൻ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയർന്ന ക്വാട്ട. എന്നാൽ 2020ൽ 1.24 ലക്ഷമായി കുറഞ്ഞു. കോവിഡിനു ശേഷം കഴിഞ്ഞ വർഷം 79,237 പേർക്കായിരുന്നു ഹജ്ജിന് ഇന്ത്യക്ക് അനുവദിച്ചിരുന്ന ക്വാട്ട. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഇതുവരെ കരാറുകളിൽ ഒപ്പിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളുമായി കരാറിൽ ഒപ്പിടും.