പട്ന: ബിഹാറിലെ ജാതി സർവ്വേ് ഹൈക്കോടതി സ്റ്റേ ചെയ്തു. താഴെക്കിടയിലുള്ളവർക്ക് സഹായം നൽകാൻ എന്ന അവകാശവാദവുമായി നിതീഷ് കുമാർ സർക്കാർ ആരംഭിച്ച ജാതി സർവ്വേ പട്ന ഹൈക്കോടതിയാണ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതത്വത്തിൽ പ്രചാരണം നടത്തി നടപ്പിലാക്കിയതായിരുന്നു ജാതി സർവേ. സർവേ പ്രതികൂല സാഹചര്യങ്ങഴിൽ കഴിയുന്നവർക്ക് ഗുണകരമാകുമെന്നായിരുന്നു പ്രചാരണം.

ജാതി സർവ്വേയ്ക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി. ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അതുവരെയാണ് സ്റ്റേ. ബിഹാറിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹികാവസ്ഥയും മനസിലാക്കാൻ വേണ്ടിയാണ് ജാതി സർവ്വേ നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദം.

വീടുതോറും വിവരങ്ങൾ ശേഖരിക്കുന്ന സെൻസസിന് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ എന്ന് കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർത്തു. അതിനിടെയാണ് ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചത്.

ജാതി സർവ്വേയുടെ ആദ്യ റൗണ്ട് ജനുവരി ഏഴുമുതൽ 21 വരെയാണ് നടന്നത്. രണ്ടാമത്തെ റൗണ്ട് നടന്നുവരുന്നതിനിടെയാണ് കോടതിയുടെ നടപടി. ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്.