ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഡൽഹി ഓർഡിനൻസിനെതിരെ എതിർപ്പ് ഉയർത്തിയാലും ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന ആവശ്യവുമായി കോൺഗ്രസ് ഡൽഹി, പഞ്ചാബ് കമ്മിറ്റികൾ. ഡൽഹിയിലേയും പഞ്ചാബിലെയും കോൺഗ്രസ് സംസ്ഥാന കമ്മിറ്റികളാണ് നിലപാട് അറിയിച്ചത്.

വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലായിരിക്കും ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം. ഓർഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ നേതാക്കളെ കാണുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് കമ്മിറ്റികളിൽ നിന്ന് ഇത്തരത്തിലൊരു അഭിപ്രായം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഡൽഹി ഓർഡിനൻസിന് പിന്തുണ തേടി സീതാറാം യെച്ചൂരിയെ കാണാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജരിവാൾ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നാളെ നടന്നേക്കും. ഓർഡിനൻസിനെതിരെ പിന്തുണ തേടിയാണ് കൂടിക്കാഴ്‌ച്ച. നേരത്തെ, ഓർഡിനൻസിനെതിരെ പിന്തുണ തേടി കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹിയിലെ മന്ത്രിമാർക്കുമൊപ്പം മുംബൈയിലെത്തിയാണ് കണ്ടത്. കൂടിക്കാഴ്‌ച്ചയിൽ പ്രതിപക്ഷ ഐക്യവും ചർച്ചയായിരുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അഥോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുകയാണ് കെജ്രിവാൾ.

നേരത്തെ, മറ്റു പ്രതിപക്ഷ നേതാക്കളേയും കെജ്രിവാൾ കണ്ടിരുന്നു. ഓർഡിനൻസിനെതിരെ പിന്തുണ നൽകാമെന്നാണ് പ്രതിപക്ഷ നേതാക്കൾ കെജ്രിവാളിന് ഉറപ്പു നൽകിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാൾ നടത്തുന്ന ഈ നീക്കം പ്രതിപക്ഷ ഐക്യത്തിനും വേണ്ടിയുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്.