ലഖ്നൗ: കാമുകൻ വിവാഹം കഴിക്കുമെന്ന് ഉറപ്പു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി അൻപത് മീറ്റർ ഉയരമുള്ള മൊബൈൽ ടവറിൽ കയറി. ഉത്തർ പ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് സംഭവം. കാമുകൻ തന്നെ വിവാഹം ചെയ്യുമെന്ന് ഉറപ്പുനൽകിയാൽ മാത്രമെ ഇറങ്ങി വരികയുള്ളുവെന്ന് വ്യക്തമാക്കി 20കാരി ടവറിന് മുകളിൽ നിലയുറപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പ്രദേശത്ത് ജനം തടിച്ചുകൂടുകയും ഏറെ നേരം ദേശീയ പാതയിൽ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു. തടിച്ചുകൂടിയവർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സെംറ രാജ ടോൾ പ്ലാസ ഏരിയയ്ക്ക് സമീപമുള്ള മൊബൈൽ ടവറിലാണ് യുവതി കയറിയത്.

കഴിഞ്ഞ കുറെ വർഷങ്ങളായി പ്രദേശവാസിയായ 24കാരനുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയെ താഴയിറക്കാൻ പൊലീസ് പരാമവധി ശ്രമിച്ചെങ്കിലും യുവതി തയ്യാറായില്ല, തുടർന്ന് ഒരു കോൺസ്റ്റബിൽ ടവറിൽ കയറി യുവതിയെ താഴെയിറക്കുകയായിരുന്നു. കാമുകൻ ട്രക്ക് ഡ്രൈവറാണെന്നും ഇയാൾക്കെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു.