കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി. കൊൽക്കത്തയിൽ നിന്ന് ബാഗ്‌ദോഗ്രയിലേക്ക് യാത്ര തിരിച്ച സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാരിക്കാണ് സഹയാത്രികനിൽ നിന്ന് ദുരനുഭവമുണ്ടായത്. ജനുവരി 31നാണ് സംഭവം. അധികൃതർ ഇടപെട്ടതോടെ യുവതിയോട് മാപ്പ് പറഞ്ഞ് യാത്രക്കാരൻ തലയൂരി.

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ കാബിൻ ക്രൂ വിഷയത്തിൽ ഇടപെടുകയും യാത്രക്കാരനെ മാറ്റിയിരുത്തുകയും ചെയ്‌തെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇരുവരേയും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് യാത്രക്കാരൻ യുവതിയോട് മാപ്പുപറഞ്ഞു.

അതേസമയം, യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവർ പരാതി എഴുതി നൽകിയില്ലെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. അതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ എയർലൈൻ അധികൃതർക്ക് സാധിച്ചില്ലെന്നും വിശദീകരണമുണ്ട്.

യാത്രക്കാരനെതിരെ യുവതി പരാതിപ്പെട്ടതു മുതൽ കാബിൻ ക്രൂ യുവതിക്ക് വേണ്ട പിന്തുണ നൽകിയെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2022 നവംബറിൽ ന്യൂയോർക്ക് ഡൽഹി ഫ്‌ളൈറ്റിൽ മദ്യലഹരിയിലായിരുന്ന ശങ്കർ മിശ്ര എന്ന യാത്രക്കാരൻ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.