ന്യൂഡൽഹി: എയർ ഇന്ത്യക്കും സ്‌പൈസ്‌ജെറ്റിനും നോട്ടീസയച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. മൂടൽമഞ്ഞുള്ള സമയത്ത് വിമാനം ഇറക്കാനുള്ള പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് നടപടി. മൂടൽമഞ്ഞിൽ വിമാനമിറക്കാനുള്ള CAT III ടെക്‌നോളജി ഉപയോഗിച്ചുള്ള പരിശീലനം നേടാത്ത പൈലറ്റുമാരെയാണ് വിമാനകമ്പനികൾ ഡൽഹി വിമാനത്താവളത്തിൽ നിയോഗിച്ചത്. ഇക്കാര്യത്തിലാണ് ഡി.ജി.സി.എ നടപടിയെടുത്തിരിക്കുന്നത്.

കാഴ്ചപരിധി കുറഞ്ഞത് മൂലം ഡിസംബർ 24,25, 27,28 തീയതികളിൽ ഡൽഹിയിലേക്കുള്ള 50ഓളം വിമാനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. ഇതിലാണ് ഡി.ജി.സി.എ നടപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പല സമയത്തും വിമാനങ്ങളുടെ കാഴ്ചപരിധി 50 മീറ്ററിലേക്ക് വരെ താഴ്ന്നിരുന്നു. തുടർന്നാണ് വിമാനങ്ങൾ കൂട്ടത്തോടെ വഴിതിരിച്ച് വിടേണ്ടി വന്നത്.

CAT III ടെക്‌നോളജിയിൽ പരിശീലനം നേടിയിട്ടുള്ള പൈലറ്റാണെങ്കിൽ കാഴ്ചപരിധി കുറഞ്ഞാലും വിമാനത്താവളങ്ങളിൽ വിമാനമിറക്കാൻ സാധിക്കും. മൂടൽമഞ്ഞ്, മഴ തുടങ്ങിയവയുള്ള സന്ദർഭങ്ങളിൽ കാഴ്ചപരിധി കുറഞ്ഞാലും വിമാനമിറക്കുന്നതിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതുവഴി വിമാനം വഴിതിരിച്ച് വിടുന്നത് പരമാവധി കുറക്കാൻ സാധിക്കും.