മുംബൈ: നടി രാഖി സാവന്തിന്റെ പരാതിയിൽ അവരുടെ ഭർത്താവിനെ കുറച്ചു ദിവസം മുമ്പാണ് അറസ്റ്റു ചെയ്തത്. ഈ സംഭവത്തിന് പിന്നാല വീണ്ടും വിവാദത്തിൽ ചാടിയിരിക്കയാണ് ആദിൽഖാൻ. ബലാത്സംഗ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കയാണ ആദിൽഖാനെതിരെ. ഇറാനിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് ആദിലിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്.

പൊലീസിന് ലഭിച്ച പരാതിയിൽ ആദിൽ ഖാനെതിരെ മൈസൂരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂരിലെ വിവി പുരം പൊലീസ് സ്റ്റേഷനിൽ ആദിലിനെതിരെ ഒരു ഇറാനിയൻ വിദ്യാർത്ഥിനിയാണ് ബലാത്സംഗക്കേസ് ഫയൽ ചെയ്തത്. ഐപിസി 376, 417,420, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൈസൂരിൽ ഡോക്ടർ ഓഫ് ഫാർമസി പഠിക്കാൻ ഇറാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ഇന്ത്യയിലെത്തിയിരുന്നു എന്നാണ് വിവരം.

ഡെസേർട്ട് ലാബ് ഫുഡ് അഡയിൽ വച്ചാണ് പെൺകുട്ടി ആദിൽ ഖാനെ പരിചയപ്പെടുന്നത്. ആദിൽ ആയിരുന്നു ആ ഭക്ഷണശാലയുടെ ഉടമ. പതിയെപ്പതിയെ ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. മൈസൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ച് വിവാഹ വാഗ്ദാനം നൽകി ആദിൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ഇറാനിയൻ വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. 5 മാസം മുമ്പ് ഇറാനിയൻ പെൺകുട്ടി ആദിലിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദിൽ ഇത് നിരസിക്കുകയും നിരവധി പെൺകുട്ടികളുമായി തനിക്ക് സമാനമായ ബന്ധമുണ്ടെന്ന് പറയുകയും ചെയ്തതായാണ് വിവരം.

പൊലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടി ആദിലിനോട് പറഞ്ഞപ്പോൾ രണ്ട് മൊബൈൽ നമ്പറുകളിൽ നിന്ന് സ്‌നാപ് ചാറ്റിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുത്തു. രണ്ട് ഫോൺ നമ്പറുകളും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും മാതാപിതാക്കൾക്ക് കൈമാറുമെന്നും ആദിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തനിക്കെതിരെ പരാതി നൽകിയാൽ കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി പറഞ്ഞു.

ആദിൽ തന്നെ ആക്രമിച്ചതായി രാഖി സാവന്തും അടുത്തിടെ ആരോപിച്ചിരുന്നു. ആദിൽ തന്നോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞിരുന്നു. രാഖിയെ ആദിൽ നിഷ്‌കരുണം മർദ്ദിക്കുക പതിവായിരുന്നു. ആദിലിന് മറ്റ് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും രാഖി ആരോപിച്ചിരുന്നു.