ലക്നൗ: യുപിയിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു. ഓട്ടോയിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ വാഹനം തടഞ്ഞാണ് തട്ടിക്കൊണ്ടുപോയത്.

ബൈക്കിൽ കയറ്റി ഓയോ ഹോട്ടലിലെത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന്റെ വീഡിയോ പകർത്തിയ പ്രതികൾ വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം ചെറുത്തപ്പോൾ പ്രതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും വിദ്യാർത്ഥിനി പറഞ്ഞു.

തിരികെ വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്‌സോ വകുപ്പ്, കൊലപാതകശ്രമം, കൂട്ടബലാത്സംഗം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.